തിരുവനന്തപുരം: പൂർണമായി ഓൺലൈനിലൂടെ കളള് ഷാപ്പുകളുടെ വിൽപ്പന നടത്തി എക്സൈസ് വകുപ്പ് ചരിത്രം സൃഷ്ടിച്ചുവെന്ന് മന്ത്രി എം.ബി രാജേഷ്. സംസ്ഥാനതലത്തിൽ ഓൺലൈനായി നടന്ന ആദ്യ റൗണ്ട് വിൽപ്പനയിൽ തന്നെ 87.19% ഗ്രൂപ്പുകളുടെയും വിൽപ്പന പൂർത്തിയാക്കി. തീർത്തും സുതാര്യവും നിഷ്പക്ഷവുമായി, ബാഹ്യ ഇടപെടലുകൾക്ക് പഴുതു കൊടുക്കാതെ, സാമ്പത്തികച്ചെലവ് പരമാവധി കുറച്ചു നടത്തിയ വിൽപ്പന മാതൃകാപരമാണെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. പ്രവർത്തനത്തിന് നേതൃത്വം നൽകിയ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണെന്നും എം.ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
2023-24 വർഷത്തെ അബ്കാരി നയത്തിൽ ഷാപ്പുകളുടെ വിൽപ്പന റേഞ്ച്, ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലാ ജോയിൻറ് എക്സൈസ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ സെപ്റ്റംബർ 25, 26 തീയതികളിൽ ഓൺലൈൻ വിൽപ്പന വിജയകരമായി നടന്നത്. വിൽപ്പനയിലൂടെ 797 ഗ്രൂപ്പ് കളളുഷാപ്പുകൾ വിറ്റുപോയി. ഇതിലൂടെ 11.9 കോടി രൂപ വരുമാനമായി ലഭിച്ചു. അപേക്ഷകർക്ക് വിൽപ്പന നടപടികൾ യൂട്യൂബിലൂടെ തത്സമയം വീക്ഷിക്കുന്നതിനുളള സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതിനാൽ ആവശ്യമായ രേഖകൾ എല്ലാം ഓൺലൈൻ ആയി സമർപ്പിച്ച ശേഷം അപേക്ഷകർക്ക് സൗകര്യപ്രദമായ സ്ഥലത്തിരുന്ന് ഓൺലൈനിൽ വിൽപ്പന നടപടികൾ കാണാൻ കഴിഞ്ഞു. പരിപൂർണ്ണമായ സുതാര്യത ഉറപ്പുവരുത്താനും ഇതിലൂടെ കഴിഞ്ഞു. വിൽപ്പന പ്രക്രീയയുടെ ചെലവുകൾ ഏറെക്കുറേ പൂർണ്ണമായി ഇല്ലാതാക്കാനായി. ഓൺലൈനാക്കിയതിനാൽ ജില്ലാതലത്തിൽ ജീവനക്കാരുടെ സേവനം ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും കഴിഞ്ഞുവെന്ന് എം.ബി രാജേഷ് പറയുന്നു.
സംസ്ഥാനത്താകെ 914 ഗ്രൂപ്പുകളിൽ ആയി 5170 കളളുഷാപ്പുകളാണുള്ളത്. സെപ്റ്റംബർ 25, 26 തീയതികളിൽ നടത്തിയ വിൽപ്പനയിലൂടെ 797 ഗ്രൂപ്പ് കളളുഷാപ്പുകളും വിറ്റുപോയി. ഇതിലൂടെ പതിനൊന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപ വരുമാനമായി ലഭിച്ചു. ആകെ ലഭിച്ച 4589 അപേക്ഷകളിൽ 4231 അപേക്ഷകൾക്കാണ് അംഗീകാരം ലഭിച്ചിരുന്നത്. ശേഷിക്കുന്ന 117 ഗ്രൂപ്പ് കളളുഷാപ്പുകളുടെ രണ്ടാം റൗണ്ട് വിൽപ്പനയും ഓൺലൈനായി നടക്കും. ഇത് 50% റെന്റലിനാകും നടക്കുക. എല്ലാ സേവനങ്ങളും ഓൺലൈൻ ആയി നൽകാനുളള സർക്കാർ നയത്തിന്റെ ഭാഗമായാണ് ചരിത്രത്തിൽ ആദ്യമായി കള്ള് ഷാപ്പ് വിൽപ്പന ഓൺലൈനിലാക്കിയത്. വിൽപ്പന നടപടികൾ യൂട്യൂബിലൂടെ തത്സമയം വീക്ഷിക്കുന്നതിനുളള സംവിധാനം ഒരുക്കുന്നതും ആദ്യമായാണ്. കളളു ഷാപ്പുകളുടെ വിൽപ്പന മൂന്ന് വർഷത്തിൽ ഒരിക്കലാണ് നടത്തുന്നത്. ഇതുവരെ ഓരോ ജില്ലകളിലേയും കളളുഷാപ്പുകളുടെ വിൽപ്പന റേഞ്ച്, ഗ്രൂപ്പ് അടിസ്ഥാനത്തിൽ അതാത് ജില്ലകളിൽ ആണ് നടത്തിവന്നിരുന്നത്-മന്ത്രി ഫേയ്സ്ബുക്കിലൂടെ അറിയിച്ചു.