ഡൽഹി: തീവ്രവാദം അനുവദിക്കുന്ന സമീപനമാണ് എക്കാലവും കാനഡയ്ക്കുള്ളതെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. തീവ്രവാദികൾക്ക് രാജ്യത്ത് പ്രവർത്തിക്കാനുള്ള ഇടം കാനഡ ഒരുക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് കാനഡയെ ശക്തമായ ഭാഷയിൽ ജയശങ്കർ വിമർശിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും എൻഎസ്എ ജേക്ക് സള്ളിവനായും കൂടിക്കാഴ്ച നടത്തിയ ജയശങ്കർ, ഇന്ത്യയും കാനഡയും തമ്മിൽ നിലവിലുള്ള നയതന്ത്ര സംഘർഷങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
‘ഭീകരരോടും തീവ്രവാദികളോടും അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്യുന്നവരോടും കാനഡയ്ക്ക് മൃദു സമീപനമാണ്. തീവ്രവാദം അനുവദിക്കുന്ന സമീപനമാണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. രാഷ്ട്രീയത്തിന് വേണ്ടി തീവ്രവാദികൾക്ക് രാജ്യത്ത് പ്രവർത്തിക്കാനുള്ള ഇടം കാനഡ ഒരുക്കുന്നു. ഇന്ത്യയിൽ നിന്നുള്ള കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത്, വിഘടനവാദം, അക്രമം, തീവ്രവാദം എന്നിവയുമായി ഇടകലർന്ന രാജ്യമാണ് കാനഡ. ഇന്ത്യയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് കാനഡയിൽ ഇടം കണ്ടെത്തിയവർ ഉണ്ട്’.
‘കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾക്ക് മുമ്പുതന്നെ കാനഡയുമായി ഇന്ത്യയ്ക്ക് പിരിമുറുക്കം ഉണ്ട്. കാനഡയുമായി നിരവധി വർഷങ്ങളായി ഈ വിഷയവുമായി ബന്ധപ്പെട്ട് സംഘർഷം നിലനിൽക്കുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായാണ് തീവ്രവാദികൾക്ക് ഇത്രയധികം പ്രവർത്തന സ്വാതന്ത്ര്യം കാനഡ നൽകുന്നത്’ എന്നും ജയശങ്കർ പറഞ്ഞു. ജസ്റ്റിൻ ട്രൂഡോയ്ക്കും അദ്ദേഹത്തിന്റെ ഗവൺമെന്റിനുമുള്ള ശക്തമായ മറുപടിയാണ് യുഎസിൽ വച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി നൽകിയിരിക്കുന്നത്.