മലപ്പുറം: 8 മാസം ഗർഭിണിയായ യുവതിക്ക് രക്ത ഗ്രൂപ്പ് മാറി നൽകിയ സംഭവത്തിൽ നഴ്‌സിനെതിരെ നടപടി ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം. പൊന്നാന്നി സ്വദേശി റുക്‌സാനയ്‌ക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ പൊന്നാനി മാതൃ-ശിശു ആശുപത്രിയിലെ നഴസിനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം രംഗത്തെത്തി.
രക്ത കുറവു മൂലം പൊന്നാനിയിലെ ആശുപത്രിയിലെത്തിയ ഗർഭിണിയായ യുവതിക്ക് ഒ- നെഗറ്റീവിന് പകരം ബി -പോസിറ്റീവ് രക്തമാണ് നൽകിയത്. ഇതോടെ യുവതിക്ക് വിറയലും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആശുപത്രിയിൽ പുതിയതായി എത്തിയ നഴ്‌സ് യുവതിക്ക് രക്തം മാറി നൽകിയതായി കണ്ടെത്തി. ഉടൻ റുക്‌സാനയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ യുവതിയുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്ന് തൃശൂർ മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. അതേസമയം സംഭവത്തിൽ മലപ്പുറം ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്.