ബെംഗളൂരു: 854 കോടിയുടെ സൈബർ തട്ടിപ്പ് കേസിൽ ആറ് പേർ പിടിയിൽ. നിക്ഷേപ പദ്ധതിയുടെ പേരിൽ ഇന്ത്യയിലുടനീളം ആയിരക്കണക്കിന് ഇരകളെയാണ് ഈ ആറംഗം സംഘം തട്ടിപ്പിനിരയാക്കിയത്. ആകെ തുകയിൽ അഞ്ച് കോടി രൂപ മരവിപ്പിച്ചതായി പോലീസ് അറിയിച്ചു.
വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവയിലൂടെയാണ് പ്രതികൾ നിക്ഷേപകരുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നത്. തുടർന്ന് പല കാര്യങ്ങൾ പറഞ്ഞ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് ചെറിയ തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു. പ്രതിദിനം 1,000 മുതൽ 5,000 രൂപ വരെ ലാഭം ലഭിക്കുമെന്ന് പറഞ്ഞാണ് നിക്ഷേപകരെ വിശ്വസിപ്പിക്കുന്നത്. 1000 മുതൽ 10,000 വരെ നിക്ഷേപിക്കാൻ അവരെ നിർബന്ധിപ്പിക്കും. തുടർന്ന് തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പലരും പണം നിക്ഷേപിക്കുന്നു.
ആയിരത്തോളം പേർ ഒരു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയും ചിലർ അതിൽ കൂടുതലും നിക്ഷേപിച്ചിട്ടുണ്ട്. ഓൺലൈൻ പേയ്മെന്റ് വഴിയാണ് നിക്ഷേപകർ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചത്. എന്നാൽ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ റീഫണ്ട് ചെയ്യാൻ സാധിച്ചില്ല. തുടർന്നാണ് നിക്ഷേപകർ പോലീസിന് പരാതി നൽകിയത്. പോലീസ് അന്വേഷണത്തിൽ പ്രതികൾ പിടിയിലാകുകയായിരുന്നു.















