ഇന്ന് ഒക്ടോബർ 1 ലോക വെജിറ്റേറിയൻ ദിനം. സസ്യാഹാര ജീവിത ശൈലിയുടെ ഗുണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഒക്ടോബർ ഒന്നിന് ലോക സസ്യാഹാര ദിനമായി ആചരിക്കുന്നു. മാംസാഹാരം പൂർണമായും ഒഴിവാക്കിയുള്ള ആഹാര ശൈലിയാണ് വെജിറ്റേറിയൻ ആഹാരശൈലി. ഒരു മനുഷ്യന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം പ്രകൃതിക്കും മനുഷ്യകുലത്തിനും മുഴുവൻ ഗുണം ചെയ്യുന്ന ആഹാരശൈലിയാണിത്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് സസ്യാഹാരശൈലി ഏറെ ഗുണം ചെയ്യുന്നു.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി സസ്യാഹാരം ഏറെ ജനപ്രീതി നേടിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സസ്യാധിഷ്ഠിത ഭക്ഷണത്തിന്റെ ഗുണങ്ങൾ, ആരോഗ്യപരിപാലനത്തിൽ സുപ്രധാന പങ്കുവഹിക്കുന്നതായി തെളിയിക്കുന്ന പഠനങ്ങൾ പുറത്തുവന്നതോടെയാണ് ഈ മാറ്റം.
എന്നാൽ മാംസാഹാരം കഴിക്കുമ്പോൾ ലഭിക്കുന്ന പോഷകഗുണങ്ങൾ സസ്യാഹാരികൾക്ക് ലഭിക്കുമോയെന്ന സംശയം നിലനിൽക്കുന്നുണ്ട്. മാംസാഹാരം കഴിക്കുന്നവർക്ക് ലഭിക്കുന്നതിന് സമാനമായ എല്ലാവിധ പോഷകങ്ങളും സസ്യാഹാരികൾക്കും ലഭിക്കുമെന്നതാണ് പ്രത്യേകത. ശരീരത്തിന്റെ പ്രവർത്തനത്തിന് കൂടുതൽ ഇണങ്ങുന്നതും സസ്യാഹാരം തന്നെയാണ്. അസ്ഥിരോഗങ്ങൾ, രക്ത സമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ മൂലമുണ്ടാകുന്ന രോഗങ്ങൾ, അമിതവണ്ണം, ഹൃദ്രോഗം, കൊളസ്ട്രോൾ തുടങ്ങിയ അവസ്ഥകളിൽ നിന്നും അകലം പാലിക്കാൻ സസ്യാഹാരം സഹായിക്കും. ശരീരത്തിന് ആവശ്യമുള്ള കലോറി മാത്രമേ ലഭിക്കൂ എന്നതിനാലാണ് മാംസാഹാരികൾക്ക് വരുന്ന പല രോഗാവസ്ഥകളും സസ്യാഹാരികളിൽ താരതമ്യേന കുറവ് മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ സസ്യാഹാരം ശീലമാക്കിയവരുടെ ശരീരത്തിൽ ‘ബോഡി മാസ് ഇൻഡക്‌സ്’ കൃത്യമായി നിലനിർത്താൻ സാധിക്കുന്നു. ഇതിന് പുറമേ വിവിധ തരം കാൻസറുകൾക്കുള്ള സാധ്യതയും കുറവാണ്.
സസ്യാഹാരത്തിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞ് നോൺ-വെജിറ്റേറിയൻ ഭക്ഷണം ഉപേക്ഷിച്ച നിരവധി സെലിബ്രിറ്റികളെയും ഇന്ന് കാണാൻ സാധിക്കും. സർ ജെയിംസ് പോൾ മക്കാർട്ട്നി, സെൻഡായ മാരി സ്റ്റോമർ കോൾമാൻ, അരിയാന ഗ്രാൻഡെ, ക്രിസ്റ്റൻ ബെൽ, കങ്കണ റണാവത്ത്, ഷാഹിദ് കപൂർ, അനുഷ്‌ക ശർമ്മ, ആമിർ ഖാൻ, സോനം കപൂർ, ആലിയ ഭട്ട് എന്നിവർ സസ്യാഹാരികളായി മാറിയവരാണ്. ലോകത്തെ ജനസംഖ്യയിൽ 22 ശതമാനം മാത്രമാണ് സസ്യാഹാരികളുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിലാണ് ജീവിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ജനസംഖ്യയിൽ 38% പേരാണ് നോൺ വെജിറ്റേറിയൻ ഭക്ഷണത്തെ ഒഴിവാക്കിയിട്ടുള്ളതെന്നാണ് കണക്ക്.