തിരുവനന്തപുരം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടക്കുന്ന കേന്ദ്ര സർക്കാരിന്റെ സ്വച്ഛ്ഭാരതിനോട് മുഖം തിരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്. കാടുപിടിച്ച് നശിക്കുന്ന ജനറൽ ആശുപത്രി വൃത്തിയാക്കാനുള്ള അനുമതി ആരാഗ്യമന്ത്രി വീണാ ജോർജ്ജ് നിഷേധിച്ചു. ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും രാഷ്‌ട്രീയം കളിക്കുന്നവെന്നാണ് ബിജെപിയുടെ വിമർശനം.
സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, നെഹ്റു യുവ കേന്ദ്ര, അരബിന്ദോ കൾച്ചറൽ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ഒക്ടോബർ രണ്ടിന് ശുചീകരണത്തിന് അനുമതി ചോദിച്ചത്. ഇത് സംബന്ധിച്ച് സെപ്റ്റംബർ 20ന് ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നൽകിയിരുന്നു. അടുത്ത ദിവസം അപേക്ഷ ഡിഎംഒയ്‌ക്ക് നൽകുകയും അന്ന് തന്നെ അത് ആരോഗ്യ ഡയറക്ടറേറ്റിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ അപേക്ഷയുടെ നടപടികൾ അവിടെ നിന്ന് മുന്നോട്ട് നീങ്ങിയില്ല. ആരോഗ്യ ഡയറക്ടറേറ്റിൽ 27-ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷ പിടിച്ചുവച്ചു. തുടർന്ന് നിരവധി തവണ ആരോഗ്യ ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട ശേഷമാണ് അപേക്ഷ സെക്രട്ടേറിയറ്റിലേക്ക് അയച്ചത്.
പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ആരോഗ്യമന്ത്രിയ്‌ക്ക് സമർപ്പിച്ചു. എന്നാൽ ഇതുവരെ അനുമതി നൽകിയില്ല. ആരോഗ്യമന്ത്രിക്കും പ്രൈവറ്റ് സെക്രട്ടറി സജീവനും സംഘാടകർ മെയിൽ അയക്കുകയും ചെയ്തു. ഗാന്ധിജയന്തി ദിവസം രാവിലെ ഒമ്പത് മണിയ്‌ക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരനെയാണ് ഉദ്ഘാടനത്തിനായി നിശ്ചയിച്ചിരുന്നത്. അതാണ് അനുമതി നിഷേധിക്കാൻ കാരണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ ആർ.അസ്.രാജീവ് പറഞ്ഞു. സർക്കാർ നടത്തേണ്ട ശുചീകരണമാണ് സന്നദ്ധ സംഘടനകൾ ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചിരുന്നത്. അപേക്ഷയ്‌ക്ക് അനുമതി ലഭിക്കാത്തതിന്റെ കാരണം ആരോഗ്യ വകുപ്പ് വ്യക്തമാക്കണമെന്നും സംഘാടകർ അറിയിച്ചു.