മുംബൈ: ഛത്രപതി ശിവാജിയുടെ പ്രസിദ്ധമായ ‘വാഗ നഖം’ ഭാരതത്തിലേക്ക് തിരിച്ചെത്തിക്കും. നവംബറിൽ ലണ്ടനിലെ മ്യൂസിയത്തിൽ നിന്നും വാഗ നഖം മഹാരാഷ്‌ട്രയിൽ എത്തിക്കുമെന്ന് മഹാരാഷ്‌ട്ര സാംസ്കാരിക മന്ത്രി സുധിര്‍ മുഗന്‍തിവാര്‍ അറിയിച്ചു. മൂന്നു വര്‍ഷമായി ലണ്ടനിലെ വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലാണ് വാഗ നഖമുള്ളത്. ചൊവ്വാഴ്ച മ്യൂസിയവുമായി ആയുധം വീണ്ടെടുക്കാനുള്ള കരാറില്‍ ഒപ്പുവയ്‌ക്കുന്നതിനായി മന്ത്രി ലണ്ടനിലെത്തും.
ബ്രിട്ടൺ സർക്കാരിന്റെ പക്കലായിരുന്നു വാഗ നഖം തിരികെയെത്തുന്നതിന് പിന്നിൽ കേന്ദ്ര സർക്കാറിന്റെ നയതന്ത്ര ബന്ധത്തിന്റെ വിജയമാണ്. 200 വർഷങ്ങൾക്ക് ശേഷം ഭാരതം ചരിത്ര നിമിഷത്തിന് സാക്ഷിയാകുകയാണ്. 1659 ബീജാപൂർ സുൽത്താന്റെ ജനറലായിരുന്ന അഫ്‌സൽ ഖാനെ വധിക്കുന്നതിനായി ഛത്രപതി ശിവാജി ഉപയോഗിച്ച ആയുധമാണ് വാഗ നഖം. പുലിയുടെ നഖത്തോട് സാമ്യമുള്ള ഉരുക്കിൽ തീർത്ത കൈയിൽ ധരിക്കാൻ സാധിക്കുന്ന വിധത്തിലുള്ളതാണ് ആയുധം.
ശിവാജി അഫ്സൽ ഖാനെ വധിച്ച ദിവസത്തിന്റെ വാർഷികത്തിനാകും വാഗ ഭാരതത്തിലെത്തുന്നത്. ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാർഷികമാണ് ഈ വർഷം. വാഗ നഖമെത്തിച്ച ശേഷം ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് മ്യൂസിയത്തിലാണ് സൂക്ഷിക്കുക.
വാഗ നഖം തിരികെ നൽകാൻ യുകെ അധികൃതരിൽ സമ്മതിച്ച വിവരം നേരത്തെ മന്ത്രി അറിയിച്ചിരുന്നു. 1659ലെ പ്രതാപ്ഗഡ് യുദ്ധം മറാഠ ഭരണത്തിന് നിര്‍ണായക അടിത്തറയേകിയ യുദ്ധമായിരുന്നു. ഇന്നത്തെ മഹാരാഷ്‌ട്രയിലെ സത്താറ ജില്ലയിലെ പ്രതാപ്ഗഡ് കോട്ടയുടെ ചുവട്ടിൽ വെച്ചാണ് ഛത്രപതി ശിവാജി അഫ്സൽ ഖാനെ വധിച്ചത്. അതിനാൽ ശിവാജിയുടെ ജഗദംബവാൾ അടക്കമുള്ള മറ്റ് വസ്തുക്കളും പരിശോധിക്കും. അവയും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വാഗ് നഖം ചരിത്രത്തിലെ വിലമതിക്കാനാകാത്ത നിധിയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങൾ അവയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.