തിരുവനന്തപുരം: നെതർലൻഡ്‌സിനെതിരായുളള സന്നാഹ മത്സരത്തിനായി തിരുവനന്തപുരത്ത് പരിശീലനത്തിലേർപ്പെട്ട് ഇന്ത്യൻ താരങ്ങൾ. തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെയായിരുന്നു പരിശീലനം. സാധാരണയിൽ നിന്ന് വിചിത്രമായി ഇത്തവണ ബാറ്റിംഗ് പരിശീലനം നടത്തിയത് ബൗളർമാരാണ്. രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, ശർദൂൽ താക്കൂർ തുടങ്ങിയ താരങ്ങളാണ് നെറ്റ്‌സിൽ ബാറ്റിംഗ് പരിശീലനം നടത്തിയത്. ജസ്പ്രീത് ബുമ്ര, ശർദൂൽ താക്കൂർ എന്നിവരെ നേരിട്ട ശുഭ്മാൻ ഗിൽ ഇതിന് ശേഷം ത്രോ ഡൗൺ ബോളുകൾ അടിച്ച് പറത്താനാണ് സമയം കണ്ടെത്തിയത്.
വലിയ ടയറുകളുമായി പരിശീലനത്തിൽ ഏർപ്പെട്ട കെ എൽ രാഹുലിന്റെ ചിത്രങ്ങളും ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. കീപ്പിംഗിൽ ടയറുപയോഗിച്ച് സ്പിൻ, സ്ലോ ബൗളുകളെ നേരിടാനാണ് താരം ഫീൽഡിംഗ് കോച്ച് ടി ദിലീപിന്റെ നിർദ്ദേശങ്ങളിലൂടെ പരിശീലിച്ചത്. രവിചന്ദ്ര അശ്വിൻ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരുടെ ത്രോഡൗൺ ബോളുകളെ നേരിട്ടും കീപ്പിംഗിൽ രാഹുൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും തിരുവനന്തപുരത്ത് എത്താത്ത വിരാട് കോഹ്ലിയും പരിശീലനത്തിന് ഇറങ്ങിയില്ല. നാളെ വൈകുന്നേരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.