വിക്രം ലാൻഡറിന്റെ ഹോപ്പ് പരീക്ഷണം ആസൂത്രിതമായിരുന്നില്ലെന്ന് ചന്ദ്രയാൻ-3 പ്രൊജക്ട് ഡയറക്ടർ പി. വീരമുത്തുവേൽ. ദൗത്യത്തിനപ്പുറത്തേക്കുള്ള കാര്യമാണ് ലാൻഡർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ലാൻഡറിനെ 40 സെന്റീമീറ്റർ ഉയർത്തി, മറ്റൊരു ഇടത്ത് ലാൻഡ് ചെയ്യിപ്പിക്കുന്നതായിരുന്നു പരീക്ഷണം. ഇത് വിജയിച്ചതോടെ പിറക്കുന്നത് ബഹിരാകാശ ഗവേഷണ ശാസ്ത്രത്തിലെ അനന്ത സാധ്യതകളാണ്.
ചന്ദ്രോപരിതലത്തിൽ നിന്ന് ഉയരാനുള്ള കഴിവാണ് ലാൻഡർ പ്രകടിപ്പിച്ചത്. അതുകൊണ്ട് തന്നെ ഭാവിയിൽ ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ എത്തിക്കാനും കഴിയുന്ന ദൗത്യം വികസിപ്പിക്കാവുന്നതാണ്. ഇതിന് പുറമേ മനുഷ്യദൗത്യത്തിനുമുള്ള വഴി തുറക്കുകയാണ് അപ്രതീക്ഷിത പരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 23-ന് ചന്ദ്രോപരിതലത്തിൽ സ്പർശിച്ച ലാൻഡറും റോവറും 14 ദിനം നീണ്ട ജോലികൾക്ക് ശേഷം വിശ്രമത്തിലാണ്. ചന്ദ്രനിൽ സൂര്യനുദിച്ചെങ്കിലും ഇതുവരെ സിഗ്നലുകൾ നൽകിയിട്ടില്ല. മൈനസ് 200 ഡിഗ്രി തണുപ്പിനെ അതിജീവിച്ച് ലാൻഡറും റോവറും പുനർ ജനിക്കുമെന്നുള്ള പ്രതീക്ഷയിാലണ് ഇസ്രോ. സൂര്യൻ അസ്തമിക്കുന്നതിന് ഒരുദിനം മുൻപെങ്കിലും ഉണർന്നാൽ പിന്നീടുള്ള 14 ദിവസവും പേടകം പ്രവർത്തനക്ഷമമാകുമെന്നാണ് വിലയിരുത്തൽ.