ആലപ്പുഴ: മതപരമായ കാര്യങ്ങൾ അനിൽകുമാർ കുറച്ചുകൂടി പഠിക്കണമെന്ന് ആലപ്പുഴ എംപി എ.എം. ആരിഫ്. അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പരാമർശം തെറ്റായിപ്പോയി എന്നുതന്നെയാണ് മുതിർന്ന നേതാക്കളുടെയും അഭിപ്രായം. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചാനൽ ചർച്ചകൾക്കൊക്കെ പോകുമെങ്കിലും അദ്ദേഹം കുറച്ചുകൂടി കാര്യങ്ങൾ പഠിക്കണം. ആചാരപരമായ കാര്യങ്ങളൊക്കെ മനസിലാക്കാൻ ശ്രമിക്കണം. അദ്ദേഹത്തിന് അബദ്ധംപറ്റിയതാകാനാണ് സാദ്ധ്യത. അല്ലാതെ അത്തരത്തിൽ ഒരു വാചകം പറയാൻ സാദ്ധ്യതയില്ലെന്നും ആരിഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അനിൽകുമാറിന്റെ പരാമർശത്തിനെതിരെ ഇടത് പക്ഷത്ത് നിന്നും ആദ്യം രംഗത്തുവന്നത് കെ.ടി. ജലീൽ ആണ്. ഒരു ജനവിഭാഗത്തിന്റെ വൈകാരിക പ്രശ്നങ്ങളിലും ശരിയായ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ രാഷ്‌ട്രീയ നേതാക്കളും പൊതുപ്രവർത്തകരും പ്രതികരിക്കരുത്. സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ തന്റെ നിരീക്ഷണങ്ങൾ താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടേതാണെന്ന് വ്യംഗ്യമായിപ്പോലും സൂചിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണമെന്നും അനിൽ കുമാറിന്റെ പേരെടുത്ത് പറയാതെ ജലീൽ വിമർശിച്ചു.
തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽ കുമാറിന്റെ പരാമർശം. സിപിഎം എല്ലാകാലത്തും സ്ത്രീ പുരോഗമന ആശയങ്ങൾക്കൊപ്പമാണ് നിൽക്കുന്നതെന്നും മലപ്പുറത്ത് തട്ടം ഉപേക്ഷിക്കാൻ ചില സ്ത്രീകൾക്ക് പ്രചോദനം നൽകിയത് സിപിഎം ആണെന്നുമായിരുന്നു അനിൽകുമാറിന്റെ പരാമർശം. ഇതിനെതിരെയാണ് മുസ്ലീം സംഘടനകളടക്കം രംഗത്തുവന്നിരിക്കുന്നത്.