മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് യാതൊരു തരത്തിലുമുള്ള വിശ്വാസ്യതയില്ലെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇൻഡി സഖ്യത്തിലുള്ള നേതാക്കൾക്കൊന്നും ദേശീയ തലത്തിൽ ഒരു ആകർഷണവുമില്ല. അവർക്ക് വികസനത്തിന്റെ അജണ്ടയോ, രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടോ ഇല്ലെന്നും മഹാരാഷ്‌ട്ര സംസ്ഥാന ബിജെപി ഭാരവാഹികളുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫഡ്‌നാവിസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിർക്കുക എന്നത് മാത്രമാണ് ഇൻഡി സഖ്യത്തിന്റെ അജണ്ട. കാരണം, പ്രധാനമന്ത്രി മോദി മൂന്നാം തവണയും അധികാരത്തിൽ വന്നാൽ അവർക്ക് ഇരുണ്ട ഭാവിയാകും ഉണ്ടാകുക. മമത ബാനർജി, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾക്ക് പ്രതിപക്ഷ സഖ്യത്തെ നയിക്കാൻ കഴിയില്ല. ഈ നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അത് തിരഞ്ഞെടുപ്പിന് ശേഷം കൂടുതൽ വഷളാക്കും.
ഇൻഡി സഖ്യത്തെ മോദിയുമായി താരതമ്യപ്പെടുത്താൻ പോലും സാധ്യമല്ലെന്ന് രാജ്യത്തെ ജനങ്ങൾക്ക് നന്നായി അറിയാം. കഴിഞ്ഞ ഒമ്പത് വർഷമായി മോദി സർക്കാർ ആരംഭിച്ച ക്ഷേമപദ്ധതികൾ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. ഇന്ത്യ ഇപ്പോൾ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്. മുമ്പ് നമ്മൾ മറ്റ് രാജ്യങ്ങളുടെ പിന്നാലെ പോയിരുന്നു. എന്നാൽ ഇപ്പോൾ മറ്റ് വികസിത രാജ്യങ്ങൾ നമ്മിലേക്ക് വരുന്നു. ബിജെപിയുടെ പോരാട്ടം ഇൻഡി സഖ്യത്തിന് എതിരെയല്ല, മറിച്ച് രാജ്യത്ത് അരാജകത്വം അഴിച്ചുവിടാൻ ആഗ്രഹിക്കുന്ന അവരുടെ പിന്നിലെ ശക്തികൾക്കെതിരെയാണ്- ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.