ന്യൂഡൽഹി: ജുഡീഷ്യറിയിൽ വ്യാപകമായ അഴിമതി നടക്കുന്നുണ്ടെന്ന ആരോപണത്തിൽ നിരുപാധികം മാപ്പ് പറഞ്ഞ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാൻ ഹൈക്കോടതിയിൽ ഗെഹ്ലോട്ട് ഇതു സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചു. അഭിഭാഷകരെ ഒന്നടങ്കം അധിക്ഷേപിച്ച് ഗെഹ്ലോട്ട് നടത്തിയ പരാമർശത്തിനെതിരെ ഒരു അഭിഭാഷകൻ തന്നെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
അഭിഭാഷകർ തയ്യാറാക്കുന്ന വിധിന്യായങ്ങളാണ് ചില ജഡ്ജിമാർ പുറപ്പെടുവിക്കുന്നത് എന്നായിരുന്നു ഗെഹ്ലോട്ടിന്റെ വാദം. ജുഡീഷ്യറിയിൽ ഇന്ന് അഴിമതി വ്യാപകമായിരിക്കുകയാണെന്നും ഗെഹ്ലോട്ട് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എം എം ശ്രീവാസ്തവ, പ്രവീർ ഭട്‌നാഗർ എന്നിവരടങ്ങിയ ബെഞ്ച് നവംബർ 7ന് കേസിൽ അടുത്ത വാദം കേൾക്കും.
നിയമത്തോടും ജുഡീഷ്യറിയോടും തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്ന്, ഗെഹ്ലോട്ട് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. നിയമത്തിന്റെയോ കോടതിയുടെയോ അന്തസ്സ് തകർക്കുന്ന ഒരു പ്രസ്താവനയും അറിഞ്ഞോ അറിയാതെയോ നടത്തിയിട്ടില്ല. ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ട്. എന്നിരുന്നാലും താൻ നടത്തിയ പ്രസ്താവന ജുഡീഷ്യറിയുടെ അന്തസ്സ് താഴ്‌ത്തിക്കെട്ടുന്നതാണെന്ന് കോടതിക്ക് തോന്നിയെങ്കിൽ നിരുപാധികം മാപ്പ് പറയുകയാണെന്നും ഗെഹ്ലോട്ട് സത്യവാങ്മൂലത്തിൽ പറയുന്നു.
ഗെഹ്ലോട്ടിന്റെ പരാമർശത്തിൽ സംസ്ഥാന വ്യാപകമായി അഭിഭാഷകരും കോടതികളിൽ ജോലി ചെയ്യുന്നവരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അഭിഭാഷക സമൂഹം സംസ്ഥാന വ്യാപകമായി പണിമുടക്കും നടത്തിയിരുന്നു. എന്നാൽ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും, മറ്റുള്ളവർ പറഞ്ഞുള്ള വിവരമാണ് താൻ പങ്കുവച്ചതെന്നുമാണ് പ്രതിഷേധങ്ങൾക്ക് പിന്നാലെ ഗെഹ്ലോട്ട് പറഞ്ഞത്.