വാഷിംഗ്ടൺ; അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തിയെ വോട്ടെടുപ്പിലൂടെ പുറത്താക്കി. ധനവിനിയോഗ ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾക്ക് പിന്നാലെയാണ് മക്കാർത്തിയെ പുറത്താക്കിയത്. അമേരിക്കയുടെ 234 വർഷത്തെ ചരിത്രത്തിനിടെ ഇതാദ്യമായാണ് ഒരു സ്പീക്കറെ ഇത്തരത്തിൽ സഭയിൽ നിന്ന് പുറത്താക്കുന്നത്. അമേരിക്കയിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ശേഷമുള്ള ഉന്നത പദവിയാണ് സ്പീക്കറുടേത്. 216 പേർ മക്കാർത്തിയെ പുറത്താക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചപ്പോൾ 210 പേർ എതിർത്ത് വോട്ട് ചെയ്തു. എട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ കൂടി സ്പീക്കർക്കെതിരെ വോട്ട് ചെയ്തതോടെയാണ് മക്കാർത്തി പുറത്തായത്.
269 ദിവസമാണ് മക്കാർത്തി സ്പീക്കർ സ്ഥാനത്ത് ഇരുന്നത്. സഭയുടെ 55ാമത് സ്പീക്കറായി ഈ ജനുവരിയിലാണ് മക്കാർത്തി തിരഞ്ഞെടുക്കപ്പെട്ടത്. ഇനി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ധനവിനിയോഗ ബിൽ പാസാക്കുന്നതിനായി മക്കാർത്തി ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയിരുന്നു. ഇതിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു.
പിന്നാലെ മാറ്റ് ഗെയ്റ്റ്‌സ് മക്കാർത്തിയെ പുറത്താക്കാനുള്ള നോട്ടീസ് നൽകുകയായിരുന്നു. നിലവിൽ പാർട്ടി പ്രതിനിധി പാട്രിക് മക്‌ഹെന്റിയാണ് സഭയുടെ താത്കാലിക സ്പീക്കറായി ചുമതല ഏറ്റെടുത്തിരിക്കുന്നത്. 2022ൽ നടന്ന തിരഞ്ഞെടുപ്പിലാണ് റിപ്പബ്ലിക്കൻ പാർ്ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുന്നത്. 222 സീറ്റാണ് അന്ന് നടന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിൽ പാർട്ടി സ്വന്തമാക്കിയത്.