ഡൽഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഉത്തരവിറക്കി ലോക്സഭാ സെക്രട്ടറിയേറ്റ്. വധശ്രമക്കേസിൽ ഫൈസൽ കുറ്റകാരനാണെന്ന വിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഹൈക്കോടതി വിധിയെ മുൻനിർത്തിയാണ് ലോക്സാഭാ അംഗത്വം റദ്ദാക്കിയത്. ഇത് രണ്ടാം തവണയാണ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്. വിധി സുപ്രീംകോടതി സ്റ്റേ ചെയ്താൽ എം പിയായി തുടരാൻ ഫൈസലിന് സാധിക്കും.
2009ലെ വധശ്രമ കേസിൽ കുറ്റക്കാരനാണെന്ന് കവരത്തി കോടതി കണ്ടെത്തിയിരുന്നു. ഈ ഉത്തരവ് സസ്‌പെൻഡ് ചെയ്യണമെന്ന മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളി. ഇതോടെയാണ് എംപി വീണ്ടും അയോഗ്യനാക്കപ്പെട്ടത്. കേസിലെ മറ്റു മൂന്നുപേർക്കും 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.