ന്യൂഡൽഹി: ഭാരതവിരുദ്ധ പ്രചാരണങ്ങൾക്ക് ന്യൂസ് ക്ലിക്ക് എന്ന ഓൺലൈൻ മാദ്ധ്യമം ചൈനയിൽ നിന്ന് സ്വീകരിച്ചത് 86 കോടി രൂപ . ഡൽഹി പോലീസ് രജിറസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആറിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മൂന്ന് സ്ഥാപനങ്ങളിൽ നിന്നാണ് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചതെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. രണ്ട് സ്ഥാപനങ്ങൾ യുഎസ് കോടീശ്വരൻ നെവിൽ റോയി സിംഘാമിന്റേതും മറ്റേത് ഭാര്യയുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനവുമാണ്. 2018 മാർച്ച് മുതൽ 2021 സെപ്തംബർ വരെയുള്ള കാലത്താണ് പണം മുഴുവൻ കൈപ്പറ്റിയത്.
നെവിൽ റോയി സിംഘാമിന്റെ ജസ്റ്റിസ് ആൻഡ് എജ്യൂക്കേഷൻ ഫണ്ടിൽ നിന്ന് 76.84 കോടി രൂപയും ദ ട്രൈകോണ്ടിനെന്റൽ ലിമിറ്റഡിൽ നിന്ന് 1.61 കോടി രൂപയുമാണ് ഓൺലൈൻ മാദ്ധ്യമം സ്വീകരിച്ചത്. കൂടാതെ ഭാര്യയുടെ പേരിലുള്ള ജിസ്പാൻ എൽഎൽസി, സെൻട്രോ പോപ്പുലർ ഡി മിദാസ് എന്നിവിടങ്ങളിൽ നിന്നായി 30 ലക്ഷത്തിലധികം രൂപ ലഭിച്ചതായും കണ്ടെത്തി. സേവനങ്ങൾക്ക് പണം വാങ്ങിയെന്നാണ് രേഖകളിൽ പറയുന്നതെങ്കിലും എന്ത് സേവനമാണ് നൽകിയതെന്ന് വ്യക്തമല്ല. ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥ അമേരിക്കൻ കോടീശ്വരന്റെ അടുത്ത സുഹൃത്താണ്.
ചൈനയിൽ നിന്നും ലഭിച്ച പണം നക്‌സലുകൾക്കായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നു.
മാവോയിസ്റ്റും ഭീം കൊറഗാവ് കേസിലെ പ്രതിയുമായ
ഗൗതം നവ് ലാഖെക്ക് ന്യൂസ് ക്ലിക്കിൽ പങ്കാളിത്തമുണ്ടെന്നും ഇയാൾ ഉൾപ്പെട്ടിരിക്കുന്ന നക്‌സൽ കേസുകളിൽ ഈ പണം വൻതോതിൽ ചിലവഴിക്കപ്പെട്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ന്യൂസ് ക്ലിക്ക് ഡൽഹി പോലീസ് അടച്ചുപൂട്ടിയത്. ഏഴ് മാദ്ധ്യമപ്രവർത്തകരുടെ വസതികളിലും ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ഉൾപ്പെടെയുളള 35 ഇടങ്ങളിൽ നടത്തിയ റെയ്ഡിന്റെ പിന്നാലെയാണ് ഓഫീസ് സീൽ ചെയ്തത്. സ്ഥാപനത്തിന്റെ ചീഫ് എഡിറ്റർ പ്രബീർ പുർകായസ്ഥയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അമേരിക്കൻ കോടീശ്വരൻ നെവിൽ റോയി സിംഘാം സിപിഎം ഐടി സെൽ അംഗത്തിന് 97. 32 ലക്ഷം രൂപ നൽകിയതായി മുൻപ് ഇഡി കണ്ടെത്തിയിരുന്നു. ടിസ്റ്റ സെതൽവാദിന് 40 ലക്ഷം രൂപയും മാദ്ധ്യമപ്രവർത്തകനായ പരഞ്ജയ് ഗുപ്തക്ക് 72 ലക്ഷം രൂപയും ലഭിച്ചു. ന്യൂസ് ക്ലിക്ക് വഴിയാണ് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട്
ഇവർ കൈപ്പറ്റിയത്.