കൊച്ചി: നിലമ്പൂർ താലൂക്കിലെ പോത്തുഗൽ, വഴിക്കടവ്, കരുളായി വില്ലേജുകളിലെ ആദിവാസി കുടുംബങ്ങൾക്ക് മതിയായ ടോയ്ലറ്റുകളും കുടിവെള്ള സൗകര്യങ്ങളും ഉടൻ ഒരുക്കണമെന്ന് കേരള ഹൈക്കോടതി വ്യാഴാഴ്ച സംസ്ഥാനത്തോട് നിർദ്ദേശിച്ചു. ഈ പ്രദേശങ്ങൾ 2018-19 വെള്ളപ്പൊക്കത്തെത്തുടർന്ന് മറ്റു സ്ഥലങ്ങളിൽ നിന്നും ഒറ്റപ്പെട്ടു പോയിരുന്നു.
മതിയായ അളവിൽ ബയോ ടോയ്ലറ്റുകളും കുടിവെള്ള സൗകര്യങ്ങളും ഏർപ്പെടുത്താൻ സംസ്ഥാന അധികാരികളോട് നിർദേശിച്ച 2023 ഓഗസ്റ്റ് 17ലെ മുൻ ഉത്തരവ് പൂർണമായി പാലിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് എജെ ദേശായിയും ജസ്റ്റിസ് വി ജി അരുണും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
നിലമ്പൂർ മുൻസിപ്പാലിറ്റി മുൻ ചെയർപേഴ്സൺ ആര്യാടൻ ഷൗക്കത്തും പോത്തുഗൽ ഗ്രാമപഞ്ചായത്തിലെ വാണിയമ്പുഴ കോളനിയിൽ താമസിക്കുന്ന മറ്റൊരു സാമൂഹിക പ്രവർത്തകനും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഈ പറഞ്ഞ ഗ്രാമങ്ങളിലെ ആദിവാസി സമൂഹങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനവും അനീതിയും നേരിടുന്നതായി ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. 300 കുടുംബങ്ങൾക്ക് വെള്ളമില്ലാതെ ഒരു ഇ-ടോയ്ലറ്റ് സൗകര്യമാണ് അവിടെ സ്ഥാപിച്ചിട്ടുള്ളതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
മുൻ നിർദ്ദേശങ്ങൾ പാലിച്ചെങ്കിൽ അത് കാണിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും ബന്ധപ്പെട്ട പഞ്ചായത്ത് മുഖേന മതിയായ എണ്ണം ടോയ്ലറ്റുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും അടുത്ത പോസ്റ്റിംഗ് തീയതിക്ക് മുമ്പ് ജല സൗകര്യം ഉറപ്പാക്കാനും സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഇതെല്ലാം ഒക്ടോബർ 19 നു മുൻപായി സമർപ്പിക്കണം.