കോഴിക്കോട്: കെ. അനിൽകുമാറിന്റെ വിവാദമായ തട്ടം പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മിനെ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് രംഗത്ത്. സിപിഎം അതിവേഗത്തിൽ വർഗീയ പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും സ്വതന്ത്ര ചിന്ത ഒരു പ്രത്യേക വിഭാഗത്തിന് മാത്രമേ പാടുള്ളൂ എന്നതാണോ സിപിഎമ്മിന്റെ നിലപാടെന്ന് വ്യക്തമാക്കണമെന്നും എം.ടി. രമേശ് പറഞ്ഞു.
‘ഇന്നലെ ഒരു സിപിഎം സംസ്ഥാന സമിതിയംഗം നടത്തിയിട്ടുള്ള പരാമർശത്തിൽ പാർട്ടി സ്വീകരിച്ചിട്ടുള്ള നിലപാട് പരിഹാസ്യമാണ്. സ്വതന്ത്ര ചിന്തയെയും അഭിപ്രായ പ്രകടനത്തെയും പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണല്ലോ സിപിഎം. അങ്ങനെയുള്ള ചിന്താഗതി ഒരു പ്രത്യേക വിഭാഗത്തിന് മാത്രമേ പാടുള്ളൂ എന്നാണോ സിപിഎമ്മിന്റെ നിലപാട്. സംസ്ഥാന സമിതിയംഗം കെ. അനിൽകുമാറിന് അഭിപ്രായപ്രകടനം നടത്തി 24 മണിക്കൂറിന് മുൻപ് പിൻവലിക്കേണ്ടി വന്നു. അദ്ദേഹത്തെ പാർട്ടി തിരുത്തുന്നു. പാർട്ടി നേതൃത്വമാകെ ഇതുമായി മുന്നോട്ടുവരുന്നു. സിപിഎമ്മിലുണ്ടായിട്ടുള്ള അടിസ്ഥാനപരമായ മാറ്റത്തിന്റെ സൂചനയാണിതെന്നും എം.ടി. രമേശ് പറഞ്ഞു.
കേരളത്തിലെ സിപിഎം അനിൽകുമാർമാരെ തിരുത്തുകയും ആരിഫുമാരെ അംഗീകരിക്കുകയും ചെയ്യുന്ന പാർട്ടിയായി മാറുന്നു എന്നതാണ് വർത്തമാനകാല അനുഭവം. അനിൽകുമാർ നടത്തിയ പരാമർശത്തെ സിപിഎമ്മിനുള്ളിലെ മുസ്ലിം നേതാക്കളാണ് ആദ്യം വിമർശിച്ചത്. അങ്ങനെ സിപിഎമ്മിനകത്ത് വർഗ്ഗപരമായ വിഭജനമുണ്ടോ? ആർക്കൊക്കെ എന്തെല്ലാം പറയാമെന്നതിൽ സിപിഎമ്മിന് നിബന്ധനകളുണ്ടോ?
സിപിഎം എംപിയായ ആരിഫ്, മതപരമായ കാര്യങ്ങൾ പറയുമ്പോൾ ആചാരാനുഷ്ഠാനങ്ങൾ പഠിക്കണമെന്നാണ് പാർട്ടി അഭിപ്രായപ്പെട്ടത്. എന്നാൽ ഇത് മുസ്ലിം മതത്തിന് മാത്രം ബാധകമായ കാര്യമാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണം. ബാക്കിയെല്ലാ മതങ്ങളെയും കുറിച്ച് വായിൽ തോന്നിയതെല്ലാം വിളിച്ചു പറയാമെന്നാണോ സിപിഎമ്മിന്റെ നിലപാട്? അനിൽകുമാറിനോട് പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെട്ട പാർട്ടി നേതൃത്വം, മിത്ത് വിഷയത്തിൽ സ്വീകരിച്ച നിലപാട് എന്താണ്? ഗണപതിയെക്കുറിച്ചുള്ള പ്രസ്താവന പിൻവലിക്കാൻ ഷംസീറിനോട് പാർട്ടി ആവശ്യപ്പെടാതിരുന്നത് എന്തുകൊണ്ടാണ്? തെറ്റുതിരുത്തൽ എല്ലാവർക്കും ബാധകമല്ലേ?- എം.ടി രമേശ് ചോദിച്ചു.
സിപിഎം അതിവേഗത്തിൽ ഒരു വർഗീയ പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ്. വർഗസമരത്തെയും സംഘടനാ ശക്തിയെയും കുറിച്ച് പറയുന്ന ഒരു പാർട്ടിയാണ് ഇത്തരത്തിൽ മാറിക്കൊണ്ടിരിക്കുന്നത്. സമസ്തയ്‌ക്ക് മുന്നിൽ മുട്ടുമടക്കുന്ന സിപിഎം എൻഎസ്എസിനെ ചീത്ത പറയുന്നു. പാർട്ടി സെക്രട്ടറി ലോ കമാൻഡും ‘മരുമകൻ’ ഹൈക്കമാൻഡുമാകുന്ന ഒരു പാർട്ടിയായി സിപിഎം മാറുകയാണ്. നേരത്തേയുള്ള നിലപാടിന് വിരുദ്ധമായി, വോട്ടുബാങ്കിന് വേണ്ടി സിപിഎം സംഘടിത മതവിഭാഗത്തിന് മുന്നിൽ മുട്ടുമടക്കുകയാണ്. അത് തിരിച്ചറിയാൻ സിപിഎമ്മിന്റെ അണികൾ തയ്യാറാവണമെന്ന് ബിജെപി ആവശ്യപ്പെടുകയാണെന്നും എം.ടി. രമേശ് വ്യക്തമാക്കി.