ന്യൂഡൽഹി: കാനഡയുമായുള്ള നയതന്ത്ര തർക്കം ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കുമെന്ന റിപ്പോർട്ട് തള്ളി യുഎസ് എംബസി. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ വഷളാകുമെന്ന് യുഎസ് എംബസി അംബാസഡർ എറിക് ഗാർസെറ്റി തന്റെ ടീമിനെ അറിയിച്ചുവെന്ന മാദ്ധ്യമ റിപ്പോർട്ടാണ് അമേരിക്ക തള്ളിയത്.
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യൻ ഗവൺമെന്റ് ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ തുടർന്നുണ്ടായ തർക്കം ഇന്ത്യ-യുഎസ് ബന്ധം വഷളാക്കുമെന്നായിരുന്നു മാദ്ധ്യമ റിപ്പോർട്ട്.
അമേരിക്കൻ മാദ്ധ്യമമായ ദി പൊളിറ്റിക്കോയിലാണ് ഇത് സംബന്ധിച്ച് ലേഖനം വന്നത്.
കാനഡയുമായുള്ള നയതന്ത്ര തർക്കം കാരണം ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായേക്കാമെന്നും കുറച്ചു കാലയളവിലേക്ക് ഇന്ത്യൻ ഉദ്യോഗസ്ഥരുമായുള്ള ബന്ധം യുഎസിന് കുറയ്‌ക്കേണ്ടിവരുമെന്നും ഗാർസെറ്റി തന്റെ ടീമിനോട് പറഞ്ഞെന്നായിരുന്നു പൊളിറ്റിക്കോയുടെ റിപ്പോർട്ട്. എന്നാൽ, ‘യുഎസ് എംബസി ഈ റിപ്പോർട്ടുകൾ തള്ളിക്കളയുന്നു. യുഎസിലെയും ഇന്ത്യയിലെയും സർക്കാരുകളും ജനങ്ങളും തമ്മിലുള്ള പങ്കാളിത്തം ആഴത്തിലാക്കാൻ അംബാസഡർ ഗാർസെറ്റി എല്ലാ ദിവസവും കഠിനമായി പരിശ്രമിക്കുന്നു’ എന്ന് യുഎസ് എംബസി വക്താവും പറഞ്ഞു.