പത്തനംതിട്ട: ആരോഗ്യ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന നിയമനക്കോഴ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ. തമിഴ്‌നാട് തേനിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പത്തനംതിട്ട പോലീസിന്റെ പ്രത്യേക സംഘമെത്തിയാണ് അഖിലിനെ പിടികൂടിയത്. സിഐടിയു ഓഫീസുമായി ബന്ധപ്പെട്ട കേസിലാണ് പിടിയിലായിരിക്കുന്നത്.
അഖിൽ സജീവിന്റെ നേതൃത്വത്തിൽ കോട്ടയത്തും തട്ടിപ്പ് നടന്നതായി പോലീസ് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. കേസിൽ അറസ്റ്റിലായ റഹീസിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പോലീസിന് നിർണായക വിവരം ലഭിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് റഹീസിന്റെ വെളിപ്പെടുത്തൽ.
ആരോഗ്യ കേരളത്തിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസാണെന്നാണ് പോലീസ് പറയുന്നത്. അഖിലും റഹീസും ചേർന്നാണ് മെയിൽ ഐഡി ഉണ്ടാക്കിയത്. ചോദ്യംചെയ്യൽ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും പോലീസ് വ്യക്തമാക്കി.
കേസ് ഫയൽ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് അഖിലിനെ പിടികൂടിയില്ലെന്ന് വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അഖിലിനെ പിടികൂടിയിരിക്കുന്നത്. പത്തനംതിട്ട പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ കന്റോൺമെന്റ് പോലീസിന് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം. നിയമന തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ ലെനിൻ രാജ് കഴിഞ്ഞദിവസം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.