തൃശൂർ: തൃശൂരിൽ വഴിയോരക്കച്ചവടക്കാരോട് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ അതിക്രമമെന്ന് പരാതി. യാതൊരു അറിയിപ്പുമില്ലാതെ ഉദ്യോഗസ്ഥർ തട്ടുകടകൾ ഉൾപ്പെടെ തകർത്തു. തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപം എൽഐസി ഓഫീസിന് മുന്നിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അനധികൃതമാണെങ്കിൽ സാധാരണ നോട്ടീസ് നൽകിയതിന് ശേഷം മാത്രമാണ് കോർപ്പറേഷൻ നടപടിയെടുക്കുക. എന്നാൽ യാതൊരു അറിയിപ്പും കൂടാതെയാണ് ഉദ്യോഗസ്ഥരെത്തി കടകൾ തകർത്തെന്ന് കച്ചവടക്കാർ പറയുന്നു. സംഭവത്തിൽ കച്ചവടക്കാർ ഒത്തുചേർന്ന് മേയർക്ക് പരാതി നൽകി.
കോർപ്പറേഷൻ പരിധിയിൽ അനധികൃതമായി പല കെട്ടിടങ്ങളും നിലകൊള്ളുന്നുണ്ട്. അക്കാര്യത്തിൽ നടപടിയെടുക്കാത്തവർ കച്ചവടക്കാരോട് ക്രൂരത കാണിച്ചതിന് പിന്നിൽ പ്രത്യേക താത്പര്യമുണ്ടെന്നാണ് ആരോപണം. അന്നന്നത്തെ ചിലവിനായി കച്ചവടം ചെയ്യുന്നവരുടെ കടകളാണ് ഉദ്യോഗസ്ഥർ കരുണയില്ലാതെ തകർത്തത്. ശക്തൻ സ്റ്റാൻഡിന് സമീപത്തെ റെഡ് സോണിൽ കച്ചവടം നടത്തിയപ്പോൾ അവിടെ നിന്നും മാറി മറ്റൊരിടത്ത് കച്ചവടം ചെയ്യാൻ മേയർ പറഞ്ഞതനുസരിച്ചാണ് ഇവിടെ കച്ചവടം തുടങ്ങിയത്. അറിയിപ്പ് കിട്ടിയിരുന്നെങ്കിൽ തങ്ങൾ മാറികൊടുക്കുമായിരുന്നെന്ന് കച്ചവടക്കാർ പറഞ്ഞു.