ശ്രീനഗർ : നാല് വർഷം തടങ്കലിൽ കഴിഞ്ഞിട്ട് പുറത്തിറങ്ങയതോടെ സമാധാനമാണ് വലുതെന്ന് കശ്മീരിലെ വിഘടനവാദി നേതാവ് മിർവായിസ് ഉമർ ഫാറൂഖ് . കശ്മീരി പണ്ഡിറ്റുകളെ തിരികെ താഴ്വരയിലേയ്ക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് തന്നെ കാണാൻ എത്തുന്നവരോട് ഹുറിയത്ത് നേതാവ് മിർവായിസ് ഉമർ ഫാറൂഖിന്റെ സമാധാന പ്രസംഗം .
സെപ്തംബർ 22 നാണ് മിർവായിസ് ഉമർ ഫാറൂഖ് മോചിതനായത് . പിന്നാലെ നിരവധി പേരാണ് മിർവായിസ് ഉമർ ഫാറൂഖിന്റെ വീട്ടിൽ അദ്ദേഹത്തെ കാണാൻ എത്തുന്നത് . അതിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും പുരോഹിതന്മാരും യുവാക്കളും പ്രായമായവരും അയൽക്കാരും വ്യാപാരികളുമുണ്ട് .
ചിലർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുമ്പോൾ മറ്റുള്ളവർ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ് . “ഇത്രയും നാളുകൾക്ക് ശേഷം ആളുകൾ സന്ദർശിക്കാൻ വരുന്നു. തെക്ക് ഷോപ്പിയാൻ, വടക്ക് ഹന്ദ്വാര എന്നിവിടങ്ങളിൽ നിന്ന് താഴ്വരയുടെ നാനാഭാഗത്തുനിന്നും ഉലമകളും സാധാരണക്കാരും സ്ത്രീകളും കുട്ടികളും ഒഴുകിയെത്തുന്നു. പ്രാർത്ഥിക്കാൻ പോലും എനിക്ക് സമയം കിട്ടുന്നില്ല,” മിർവായിസ് പറഞ്ഞു.
കോളേജ് വിദ്യാർത്ഥിയായ 21 കാരൻ താൻ മിർവായിസിനെ കാണാൻ എത്തിയതാണെന്നും , അദ്ദേഹം തടങ്കലിൽ ആയപ്പോൾ തങ്ങൾക്ക് അത് ഏറെ വേദനാജനകമായിരുന്നുവെന്നും പറഞ്ഞു . അദ്ദേഹം ഇപ്പോൾ സമാധാനത്തെ കുറിച്ചാണ് സംസാരിക്കുന്നത് . ശാന്തമായുള്ള സംസാരം . താഴ്വരയിൽ സമാധാനം പുലരണമെന്നും, എല്ലാവരും ഒത്തൊരുമയോടെ കഴിയണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു - മിർവായിസിനെ കാണാനെത്തിയ കോളേജ് വിദ്യാർത്ഥി പറഞ്ഞു.
തടങ്കലിൽ നിന്ന് പുറത്തിറങ്ങിയ മിർവായിസ് രണ്ട് പരിപാടികളിൽ മാത്രമാണ് പങ്കെടുത്തത് . സെപ്തംബർ 30 ന്, നഗരപ്രാന്തമായ ലാൽ ബസാറിൽ നിക്കാഹ് പ്രഭാഷണം നടത്താനും , രജൗരിയിൽ നൂർ-ഉൽ-ഇസ്ലാം ഓറിയന്റൽ കോളേജിന് തറക്കല്ലിടാനുമായിരുന്നു അത് .