മിഠായികൾ ഇഷ്ടമില്ലാത്ത കുട്ടികൾ ഉണ്ടാവില്ല. പല രുചിയിൽ ചില്ലുകൂട്ടിലിരിക്കുന്ന വർണശബളമായ മിഠായികൾ വാങ്ങി തരാൻ അമ്മമാരുടെ സാരിത്തുമ്പിൽ പിടിച്ചു വലിച്ചിരുന്ന ഒരു കുട്ടിക്കാലം എല്ലാവർക്കും ഉണ്ടായിരുന്നിരിക്കും. എന്നാൽ മിഠായികളിൽ പതിയിരിക്കുന്ന അപകടം നാം മനസ്സിലാക്കാതെ പോകരുത്.
ന്യൂയോർക്കിൽ ഏഴുവയസുകാരി മിഠായി കഴിച്ച് ശ്വാസംമുട്ടി മരിച്ച സംഭവം ആറുമാസം മുമ്പാണ് നടന്നത്. ഇതോടെ രണ്ട് പ്രമുഖ കമ്പനികൾക്ക് മരണത്തിന് കാരണമായ മിഠായി നിർത്തലാക്കാനും വിപണിയിലിറക്കിയ 70 മില്യൺ മിഠായികൾ തിരികെ കമ്പനിയിൽ എത്തിക്കാനും നിർദ്ദേശം ലഭിച്ചു.അമേരിക്കൻ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷനാണ് നിർദ്ദേശം നൽകിയത്. തുർക്കി കമ്പനി നിർമ്മിക്കുന്ന വിവിധ രുചികളിലുളള 145,800 യൂണിറ്റ് റോളിംഗ് കാൻഡിയും, ഇന്ത്യാന ആസ്ഥാനമായുള്ള കമ്പനിയായ കാൻഡി ഡൈനാമിക്സിൽ നിന്നുള്ള 70 ദശലക്ഷം യൂണിറ്റ് സ്ലൈം ലിക്കർ സോർ റോളിംഗ് ലിക്വിഡ് കാൻഡിയുമാണ് തിരികെ കമ്പനികളിൽ എത്തിക്കാൻ ആവശ്യപ്പെട്ടത്.
കൊക്കോ കാൻഡിയുടെ മിഠായി ഏഴുവയസുകാരിയുടെ തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഇതിലുള്ള ദ്രാവകം ശരീരത്തിനു ഹാനീകരമാണെന്നും കമ്മീഷൻ പറഞ്ഞു. മിഠായികൾ പ്രധാനമായും സ്ട്രോബറി, റ്റൂട്ടി – ഫ്രൂട്ടി, കോള എന്നിവയുടെ രുചികളിലാണ് വിറ്റിരുന്നത്. ഇതിൽ ആരോഗ്യത്തെ ഹനിക്കുന്ന രീതിയിലുള്ള ഘടകങ്ങളാണ് ചേർത്തിരുന്നതെന്നും കമ്മീഷൻ അറിയിച്ചു.















