വന്ദേഭാരത് എക്‌സ്പ്രസുകൾക്ക് ആവശ്യമായ വീലുകൾ ഇന്ത്യയിൽ നിർമ്മിക്കും. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന രാമകൃഷ്ണ ഫോർജിംഗ്‌സും ടിറ്റാഗർ വാഗൺസും ട്രെയിനിന് ചക്രങ്ങൾ വിതരണം ചെയ്യുന്നതിനായി ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. പദ്ധതിയ്‌ക്ക് ഏകദേശം 1,200 കോടി രൂപയാണ് വേണ്ടി വരിക.
കമ്പനികൾ തമ്മിൽ ഔദ്യോഗികമായി കരാറിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. ചില പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന് നിർമ്മാണത്തിൽ ചില തടസ്സങ്ങൾ നേരിടുകയായിരുന്നു. ലോക്കോമോട്ടീവുകൾക്കും കോച്ച് സ്‌റ്റോക്കിനും ആവശ്യമായ ചക്രങ്ങൾക്ക് ഇന്ത്യ യുകെ, ചൈന, യുക്രെയ്ൻ, റഷ്യ, ബ്രസീൽ, റൊമാനിയ, ജപ്പാൻ എന്നീ രാജ്യങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്.
2023 ആരംഭത്തിൽ തന്നെ രാമകൃഷ്ണ ഫോർജിംഗ്‌സും ടിറ്റാഗർ വാഗണുകളും നിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള അനുമതിയും നേടിയിരുന്നു. ബിഡ് അനുസരിച്ച് 20 വർഷ കാലയളവിൽ ഇന്ത്യൻ റെയിൽവേയുടെ വിവിധ റോളിംഗ് സ്‌റ്റോക്കുകൾക്ക് വേണ്ടി ഏകദേശം 1.6 ദശലക്ഷം വീൽ ഡിസ്‌കുകൾ ഉൽപ്പാദിപ്പിക്കേണ്ടതുണ്ട്. ഇതിനായി ഒരു വീൽ പ്രൊഡക്ഷൻ യൂണിറ്റ് കൺസോർഷ്യം സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് ശേഷം ഇവിടെ പ്രതിവർഷം 80,000 ചക്രങ്ങൾ ഉത്പാദിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ.