ജറുസലേം: പശ്ചിമേഷ്യയെ അസ്വസ്ഥതമാക്കി വീണ്ടും ഉടലെടുത്ത ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് പിന്നാലെ എല്ലാ ശക്തിയും ഉപയോഗിച്ച് ഭീകരരെ തുരത്തുമെന്നും കനത്ത തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കരുതൽ സേനാംഗങ്ങളെ തിരികെ വിളിക്കാൻ ഉത്തരവിട്ടതായി പ്രധാനമന്ത്രി അറിയിച്ചു. കൃത്യമായ പദ്ധതികളോടെ, രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന ഹമാസ് ഭീകർക്ക് തക്കതായ മറുപടി നൽകേണ്ടതിനാൽ വരാനിരിക്കുന്നത് കഠിനമായ ദിനങ്ങളാമെന്നും ഇസ്രായേൽ ജനത ജാഗ്രത പാലിക്കണെമന്നും മുന്നറിയിപ്പ് നൽകി.
കര, കടൽ, ആകാശ മാർഗങ്ങളിലൂടെ മോട്ടോർ ബൈക്കുകളും പിക്കപ്പുകളും പാരാഗ്ലൈഡുകളും ഉപയോഗിച്ചായിരുന്നു ഹമാസ് ഭീകരർ ഇസ്രായേലിൽ നുഴഞ്ഞു കയറിയത്. കരാതിർത്തിയിലെ ഇസ്രായേലിന്റെ സുരക്ഷാ വേലികൾ ബുൾഡോസർ ഉപയോഗിച്ചായിരുന്നു തകർത്തത്. കുട്ടികളെയും അമ്മമാരെയും വീടുകളിൽ കയറിയും കിടപ്പറയിലിട്ട് പോലും ആക്രമിച്ച് കൊലപ്പെടുത്തി. പ്രായമായവരെയും യുവാക്കളെയും തട്ടിക്കൊണ്ടുപോയി. ജൂതരുടെ ആഘോഷദിനമായിരുന്ന ഇന്നലെ, നിരവധി വിനോദസഞ്ചാരികളാണ് രാജ്യത്തിന്റെ പലഭാഗത്ത് ഉണ്ടായിരുന്നത്. അവരും ഹമാസിന്റെ കണ്ണില്ലാ ക്രൂരതകൾക്ക് ഇരകളായി. മുൻപൊരിക്കലും കണ്ടില്ലാത്ത സംഭവത്തിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്, രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ഏടാണ് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം. ഇനി ഇത്തരത്തിലൊരു ആക്രമണം സംഭവിക്കാൻ പാടില്ലെന്നും അതിനായി പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശക്തമായി തിരിച്ചടിക്കുമെന്നും ഹമാസ് വലിയ വില നൽകേണ്ടി വരുമെന്നും ബെഞ്ചമിൻ നെതന്യാഹു കൂട്ടിച്ചേർത്തു.
മുഷ്ടി ചുരുട്ടി, രോഷത്തോടെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട് ഹമാസ് അനുഭവിക്കാൻ പോകുന്ന തിരിച്ചടിയുടെ ശക്തി. സമയമെടുത്താകും തിരിച്ചടിക്കുകയെന്നും വരുന്നത് ബുദ്ധിമുട്ടേറിയ ദിനങ്ങളാണെന്നും അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹമാസ് കയ്യടക്കിയിരിക്കുന്ന പ്രദേശങ്ങളിലും ഭീകരരുടെ ഒളിത്താവളത്തിലുമെത്തി തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാസയിൽ നിന്ന് നുഴഞ്ഞു കയറിയവർക്ക് ജീവൻ വേണമെങ്കിൽ ഇപ്പോൾ പുറത്തുകടക്കാം. അല്ലാത്തപക്ഷം എല്ലായിടത്തും ശക്തിയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇസ്രയേലിന് നേരെ സൈനിക നീക്കം ആരംഭിച്ചതായി പ്രഖ്യാപിച്ചായിരുന്നു ഹമാസിന്റെ സായുധനീക്കങ്ങൾ. അസാധാരണവും അതിശക്തവുമായ ആക്രമണത്തിൽ ആദ്യം ഇസ്രയേൽ ഞെട്ടിച്ചു. തെരുവുകളിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറി. വാഹനങ്ങളിലെത്തിയ ഭീകരർ ജനങ്ങളെ കുത്തി വീഴ്‌ത്തി. വീടുകളിൽ അതിക്രമിച്ച് കയറി ബന്ദികളാക്കി. എന്നാൽ ഇസ്രയേൽ പിന്നീട് പ്രത്യാക്രാമണം ആരംഭിക്കുകയായിരുന്നു. ഇതൊരു സൈനിക നടപടിയോ പ്രത്യേക ദൗത്യമോ അല്ലെന്നും യുദ്ധം തന്നെയാണ് എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
ജൂതരുടെ മതഗ്രന്ഥപാരായണ ആഘോഷമായ ‘സിംഹറ്റ് തോറ’യുടെ അവസാനദിനമായിരുന്നു ശനിയാഴ്ച. ആദ്യ ആക്രമണത്തിൽ ഗാസാമുനമ്പിൽനിന്ന് ഇസ്രയേലിലുടനീളം 20 മിനിറ്റിനകം ആയിരക്കണക്കിന് റോക്കറ്റുകൾ പതിച്ചു. കൊല്ലപ്പെട്ടവരിൽ ഷാർ ഹനേഗേവ് റീജണൽ കൗൺസിൽ മേയറും ഉൾപ്പെടുന്നു. ഇസ്രയേലിനുനേരെ ‘ഓപ്പറേഷൻ അൽ അഖ്സ ഫ്‌ളഡ്’ എന്നപേരിൽ സൈനികനടപടി ആരംഭിച്ചതായി ഹമാസ് പരസ്യപ്രഖ്യാപനം നടത്തിയതോടെയാണ് സ്ഥിതിഗതികൾ സങ്കീർണമായത്.
ഹമാസിന്റെ സൈനികവിഭാഗമായ അൽ ഖസ്സാലം ബ്രിഗേഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആദ്യ 20 മിനിറ്റിൽത്തന്നെ ജറുസലേമിലേക്കും ടെൽ അവീവിലേക്കുമായി 5000 റോക്കറ്റുകൾ തൊടുത്തെന്ന് ഹമാസ് അവകാശപ്പെട്ടു. ശത്രുക്കളുടെ താവളങ്ങൾ, സൈനികകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ഹമാസ് കമാൻഡർ മുഹമ്മദ് ഡെയ്ഫ് അറിയിച്ചു. യുദ്ധത്തിൽ തങ്ങളും ഭാഗമാണെന്ന് പലസ്തീനിലെ ഭീകരസംഘടനയായ ഇസ്‌ലാമിക് ജിഹാദും വ്യക്തമാക്കിയിരുന്നു.