സുന്ദരേശ്വനായ ഭഗവാൻ ഒരു യുദ്ധത്തിൽ കപടസിദ്ധനെ വധിച്ച് ആചാര്യ പത്‌നിയുടെ സങ്കടം തീര്ത്ത് രക്ഷിച്ച ലീലയാണ് ഇത്.
പണ്ട് മധുരാപുരിയിൽ ആയുധം അഭ്യസിപ്പിച്ചിരുന്ന ഒരു ഗുരു നാഥൻ ഉണ്ടായിരുന്നു. വേദജ്ഞനായ ഹാലാസ്യനാഥനെ ദർശിക്കുകയും സ്തുതിക്കുകയും പ്രദക്ഷിണം ചെയ്തിരുന്ന അദ്ദേഹം നിത്യവും കുറച്ച് ഭടന്മാർക്ക് ആയുധപരിശീലനം നൽകിയിരുന്നു. അനേകം ഭടജനങ്ങൾ ആയുധാഭ്യാസം ഗ്രഹിച്ച് സമർത്ഥരായി. നിഷ്‌കളങ്കമായ മനസ്സോടുകൂടി ഗുരുഗക്ഷിണ നൽകിയ അവർ രാജസൈന്യങ്ങളായി.
അക്കാലത്ത് ദുർ ബുദ്ധിയായ ഒരു സിദ്ധൻ അവിടെ ആഗതനായി. ആയുധ വിദ്യ അഭ്യസിച്ചുകൊണ്ടിരുന്ന ഗുരുനാഥനോട് തന്നെയും അഭ്യസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ദുഷ് ചിന്തയോടുകൂടി വന്ന കപട സിദ്ധൻ എല്ലാ ആയുധവിദ്യകളും കരസ്ഥമാക്കി. അയാളുടെ ദുർ മനോഭാവം മനസിലാക്കാതെ ഗുരു തനിക്ക് അറിവുള്ള തെല്ലാം സിദ്ധശിഷ്യനെ അഭ്യസിപ്പിച്ചു. ആയുധാഭ്യാസം പൂർത്തിയാക്കിയപ്പോൾ ആഗതനായ സിദ്ധൻ അവിടെ ഒരു ആയുധവിദ്യശാല സ്ഥാപിച്ചു. ഗുരുവിനെതിരായി പലരേയും ആയുധവിദ്യ അഭ്യസിപ്പിച്ചു. യഥാർത്ഥഗുരുവിന്റ നല്ലവരായ ശിഷ്യൻ അദ്ദേഹത്തിനോട് ‘ഞങ്ങളെ പഠിപ്പിച്ചതുകൊണ്ട് അങ്ങയ്‌ക്ക് ദോഷങ്ങൾ ഉണ്ടായില്ല, സിദ്ധനായിരുന്ന ശിഷ്യനെ പഠിപ്പിച്ചതുകൊണ്ട് അങ്ങയ്‌ക്ക് അപമാനം ഉണ്ടായി. ശിഷ്യന്റ മനസ്സറിയാതെ എല്ലാ വിദ്യകളും അഭ്യസിപ്പിക്കണമായിരുന്നോ? അത് കേട്ടപ്പോൾ നന്മനിറഞ്ഞ ആചാര്യന്റ ഭാവം മാറിയില്ല.
ദുർബുദ്ധിയായ സിദ്ധൻ നിത്യവും ആചാര്യന്റ ഭവനത്തിൽ ചെന്ന് അദ്ദേഹത്തിന്റ പത്‌നിയോട് നിന്ദ്യമായ വാക്കുകൾ പറഞ്ഞു അയാളുടെ വാക്കുകളിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാത്തതുകൊണ്ട് ആസാധ്വി ‘എനിക്കൊന്നുമറിഞ്ഞു കൂടാ’ എന്ന് മാത്രം ഉത്തരം നൽകി.
ഒരു ദിവസം ആചാര്യ ഭവനത്തിൽ എത്തിയ കപട സിദ്ധൻ ആചാര്യ പത്‌നിയോട് അപമര്യാദയായി പെരുമാറി. കൈപിടിക്കാൻ ഭാവിച്ചപ്പോൾ അത് തട്ടിത്തെറിപ്പിച്ച് ആചാര്യ പത്‌നി ഭവനത്തിന്റ ഉള്ളിൽ പോയി. വഞ്ചനയും അപമാനവും ആരോടും പറയരുതെന്ന നീതിശാസ്ത്രമനുസരിച്ച് ഭർത്താവിനോട് പറഞ്ഞില്ല. ഗുരുപത്‌നി അതീവ ദുഃഖത്തിലാണ്ടു. തന്റ ഭക്തയുടെ ദുഃഖം നീക്കാൻ ഹലാസ്യനാഥൻ ഗുരുവിന്റ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു ലീലയോടുവാൻ ആരംഭിച്ചു.
സുന്ദരേശ്വരഭഗവാൻ യഥാർത്ഥ ഗുരുവിന്റരൂപത്തിൽ കപട ഗുരുവിന്റ സമീപം എത്തി. ശിഷ്യരെ ആയുധവിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്ന ആ ദുർ മനോഭാവക്കാരോട് ഇങ്ങനെ പറഞ്ഞു. ‘ അങ്ങ് യുവായ സിദ്ധനാണ് ഞാൻ വൃദ്ധനാണ് എങ്കിലും നമുക്ക് തമ്മിൽ യുദ്ധം ചെയ്യാം. പരമേശ്വരിയായ ചണ്ഡികയുടെ ശക്തി ആർക്കാണ് ഉള്ളതെന്ന് ഇന്നറിയണം അതുകൊണ്ട് യുദ്ധത്തിന് സന്നദ്ധനാകുക’. കപടസിദ്ധഗുരു യുദ്ധത്തിന് സമ്മതിച്ചു. ഗുരുവിന്റ രൂപത്തിൽ ആഗതനായ സുന്ദരേശ്വര ഭഗവാൻ വാളും പരിചയും എടുത്ത് ചണ്ഡികാദേവിയെ പൂജിച്ചു. അതിനു ശേഷം സിദ്ധന്റ ആഗമനത്തെ പ്രതീക്ഷിച്ച് നിന്നു. യുവസിദ്ധൻ സ്നാനവും ഭക്ഷണവും കഴിച്ച് നല്ല വേഷത്തോടുകൂടി യുദ്ധത്തിനായി എത്തി. രണ്ടുപേരും പരസ്പരം നടത്തുന്ന യുദ്ധം കാണുവാൻ പലരും എത്തി. ആചാര്യ രൂപിയായ സുനന്ദരേശ്വര ഭഗവാൻ സസന്തോഷം യുവസിദ്ധനോട് പൊരുതി.ഒരു പ്രഹരം കൊണ്ട് സിദ്ധനെ വധിക്കാമെങ്കിലും അത് ചെയ്തില്ല. അങ്ങനെ പെട്ടന്ന് വധിക്കരുതെന്ന ചിന്തയാൽ ഇടത്തും വലത്തും ഓടിയും ചാടിയും സിദ്ധന്റ താഡനങ്ങളെ എതിർത്തും അല്പനേരം ലീലയാടി. പിന്നീട് സിദ്ധന്റ മാറിടവും കൈകളും അസഭ്യം പറഞ്ഞ നാവും ഛേദിച്ചു. അവസാനം ശിരസ്സും ഛേദിച്ചു. എന്നിട്ട് പെട്ടന്നു തന്നെ വൃദ്ധനായ ആചാര്യൻ അപ്രത്യക്ഷനായി.
യഥാർത്ഥഗുരുവിന്റ ശിഷ്യർ ഗുരുവിന്റ വസതിയിൽ പോയി അദ്ദേഹത്തെ അന്വേഷിച്ചു.സുന്ദരേശ്വര ദർശനത്തിന് പോയിരിക്കുന്നുവെന്ന മറുപടിയാണ് ഗുരു പത്‌നിയിൽ നിന്ന് അറിഞ്ഞത്.ക്ഷേത്രദർശനം കഴിഞ്ഞ് ഗുരു തിരിച്ചെത്തിയപ്പോൾ ശിഷ്യന്മാർ അവിടെ ഉണ്ടായ സംഭവങ്ങൾ അറിയിച്ചു.
ഗുരുവിന്റ രൂപത്തിൽ ഓരാൾ വന്ന് കപടസിദ്ധനോട് യുദ്ധം ചെയ്തതും അയാൾ മരണമടഞ്ഞതും ആയ കാര്യങ്ങൾ അറിഞ്ഞപ്പോൾ ഭക്തനായ ഗുരു അത്ഭുതസ്തബ്ധനായി. ഇങ്ങനെ സംഭവിക്കാനുള്ള കാര്യം ആലോചിച്ചുകൊണ്ടുനിന്നപ്പോൾ ഗുരു പത്‌നി പാതിവൃത്യം നശിക്കുവാൻ കപടസിദ്ധൻ നടത്തിയ ശ്രമം അറിയിച്ചു.തന്റ രൂപത്തിൽ വന്ന് ദുർ മനോഭാവക്കാരനായ സിദ്ധനെ വധിച്ചത്. ഭക്ത വൽസലനും കൃപാനിധിയും ആയ ഹാലാസ്യനാഥനാണെന്ന് ആ ഭക്തന് മനസിലായി. ശിഷ്യരെ നല്ല വാക്കുകൾ പറഞ്ഞ് സന്തോഷിപ്പിച്ച് അയച്ചതിനു ശേഷം അദ്ദേഹം സുന്ദരേശ്വര സവിധത്തിൽ ചെന്ന സ്തുതിച്ചു. അനേകായിരം പ്രാവിശ്യം പഞ്ചാക്ഷരം ജപിച്ചു. സ്വഭവനത്തിലേക്ക് പോകാൻ തുടങ്ങിയപ്പോൾ പാണ്ഡ്യ രാജാവായ കുലോത്തുംഗൻ ഈ വാർത്തയറിഞ്ഞ് ക്ഷേത്രത്തിൽ എത്തി. ആചാര്യനെ ബഹുമാനിക്കുകയും വാദ്യ കോലാഹലങ്ങളോടുകൂടി രാജമന്ദിരത്തിലേക്ക് ആനയിക്കുകയും ചെയ്തു. അദ്ദേഹത്തിന് പാരിതോഷികങ്ങൾ നൽകി.
സ്വഭാവനത്തിൽ തിരികയെത്തിയ ആചാര്യൻ പത്‌നിയോടൊപ്പം സുന്ദരേശഭഗവാനെ ഭക്തിയോടുകൂടി അനേകം കാലം ഭജിച്ചതിനുശേഷം ഇഹലോകവാസം വെടിഞ്ഞു.
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്
.
അടുത്ത ഹാലാസ്യ മാഹാത്മ്യം 28 – നാഗശൈല മാഹാത്മ്യം
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















