തിരുവനന്തപുരം: കേരളത്തിലെ വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ ഔദ്യോഗിക വേഷമായി സാരിക്ക് പുറമേ മറ്റ് വേഷങ്ങൾക്കും അനുമതി. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എ.ജെ ദേശായി വ്യക്തമാക്കി.
വസ്ത്രധാരണത്തിൽ മാറ്റം വരുത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ വനിതാ ഉദ്യോഗസ്ഥർ രജിസ്ട്രാർക്ക് കത്തയച്ചിരുന്നു. വിഷയം പരിശോധിക്കാൻ ജഡ്ജിമാരുടെ സമിതിയും രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയും പിന്നാലെ ചേർന്ന ഫുൾ കോർട്ടും അംഗീകരിച്ചത്. ഉത്തരവ് പുറത്തിറങ്ങുന്നതോടെ സാരിക്ക് പകരം മറ്റ് വേഷങ്ങളും വനിതാ ജുഡീഷ്യൽ ഓഫീസർമാർക്ക് ധരിക്കാൻ കഴിയും. കാലാവസ്ഥയും വ്യക്തികളുടെ സൗകര്യവും പരിഗണിച്ച് ഔദ്യോഗിക വേഷമായ സാരിക്കൊപ്പം മറ്റ് വസ്ത്രങ്ങളും അനുവദിക്കണമെന്നായിരുന്നു വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ ആവശ്യം.
സംസ്ഥാനത്ത് ജുഡീഷ്യൽ ഓഫീസർമാരിൽ 48 ശതമാനത്തോളം പേരും വനിതകളാണ്. അതായത്, 474 ജഡ്ജിമാരിൽ 229 പേരും സ്ത്രീകളാണ്. ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കേരളത്തിലെ കീഴ്‌ക്കോടതികൾ നീതി നിർവഹണത്തിൽ ഏറെ മുൻപിലാണെന്നും പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനും നീതി നിർവഹണം വേഗത്തിലാക്കുന്നതിനുമായി എല്ലാ ജില്ലകളിലെയും ജുഡീഷ്യൽ ഓഫീസർമാരുമായും നേരിട്ട് സംവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.