യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് സ്വാമിനാരായണൻ അക്ഷർധാം ക്ഷേത്രം ന്യൂജെഴ്‌സിയിൽ തുറന്നു. റോബിൻസ്വില്ലിലെ ടൗൺഷിപ്പിലാണ് അംബരചുംബിയായ ക്ഷേത്രം ഉയർന്ന് നിൽക്കുന്നത്.
183 ഏക്കർ വിസ്തൃതിയിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ കഴിഞ്ഞെങ്കിലും 18 മുതലാകും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക.
19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയ ഗുരുവായ ഭഗവാൻ സ്വാമിനാരായണന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. ഭഗവാൻ സ്വാമി നാരായണന്റെ പിൻഗാമിയും ആത്മീയ ഗുരുവുമായ മഹന്ത് സ്വാമി മഹാരാജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ബാപ്‌സ് സന്യാസിമാരുടെയും സന്നദ്ധപ്രവർത്തകരുടെയും സംഘമാണ് ക്ഷേത്രം രൂപകൽപന ചെയ്തത്.
വടക്കേ അമേരിക്കയിൽ നിന്നുള്ള 12,500-ലധികം തൊഴിലാളികളുടെ അദ്ധ്വാനമാണ് ക്ഷേത്രത്തിന് പിന്നിലുള്ളത്. 2015-ലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഇറ്റലിയിൽ നിന്നുള്ള മാർബിളും ബർഗേറിയയിൽ നിന്നുള്ള ചുണ്ണാമ്പ് കല്ലുകളുമാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
ഈ കല്ലുകൾ ഇന്ത്യയിൽ നിന്നുള്ള കരകൗശല വിദഗ്ധരുടെ നേതൃത്വത്തിലാണ് മിനുക്ക് പണികൾ നടത്തിയത്. പിന്നീട് ഇത് അമേരിക്കയിലേക്ക് കയറ്റി അയക്കുകയായിരുന്നു. അക്ഷർധാമിലെ ഓരോ കല്ലിനും സവിശേഷതയുണ്ട്. തിരഞ്ഞെടുത്ത നാല് തരം കല്ലുകളിൽ ലൈംസ്റ്റോൺ, പിങ്ക് സാൻഡ്‌സ്റ്റോൺ, മാർബിൾ, ഗ്രാനൈറ്റ് എന്നിവ ഉൾപ്പെടുന്നു. ഇതിന് കടുത്ത ചൂടും തണുപ്പും നേരിടാൻ കഴിയും.
ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരും നിർമ്മാണത്തിൽ പങ്കാളികളാണ്. ക്ഷേത്രനിർമ്മാണത്തിന് സഹായിച്ച കരകൗശല വിദഗ്ധർ എത്തിയത് തൊഴിലാളികൾ ആയല്ല, മറിച്ച് സന്നദ്ധ പ്രവർത്തകരായാണ് എന്ന് ബാപ്‌സ് വക്താവ് പറയുന്നു.