പാലാ: മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനേയും വിമർശിച്ച് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ. മൈക്ക് കൂവിയാൽ ഓപ്പറേറ്ററെ തെറി വിളക്കുന്നത് വിവരമില്ലാത്തവരും സംസ്‌കാരമില്ലാത്തവരുമാണ്. അന്തസില്ലായ്മയും, പഠനമില്ലായ്മയും, വളർന്ന് വന്ന പശ്ചാത്തലവുമാണ് ഇത്തരം സമീപനത്തിന് കാരണമെന്നും അദ്ദേഹം വിമർശിച്ചു. സംസാരിക്കുന്നതിനിടെ മൈക്കിന് സാങ്കേതികപ്രശ്‌നങ്ങൾ വന്നതിന് പിന്നാലെ ഇരുവരുടേയും ഭാഗത്ത് നിന്നുണ്ടായ പ്രതികരണത്തെ സൂചിപ്പിച്ചായിരുന്നു വിമർശനം. പാലായിൽ നടന്ന മൈക്ക് ആന്റ് ലൈറ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലായിരുന്നു ഫാദറിന്റെ പരാമർശം.
”ഇങ്ങനെ ഒരു വിലയമില്ലാത്ത മനുഷ്യരാകരുത്. ഒരു മൈക്ക് ഓപ്പറേറ്ററും സ്വന്തം പരിപാടി ഉഴപ്പാൻ നോക്കില്ല. എത്ര സഹിച്ചാലും ലൈറ്റും സൗണ്ടും തരുന്നവർ ഒരു പരിപാടി ഭംഗിയാക്കാൻ ശ്രദ്ധിക്കും. പക്ഷേ ഒരു വിവരവും ഇല്ലാത്ത ആളുകളുണ്ട്. മൈക്ക് അൽപ്പം കൂവിയാൽ അവനെ തെറിവിളിക്കുക. അത് സംസ്‌കാരമി്‌ലാത്തവരുടെ രീതിയാണ്. അത് ഏത് മുഖ്യമന്ത്രിയായായലും ആരാണെങ്കിലും ഒരിക്കലും ശരിയായ രീതിയല്ല. അന്തസ്സില്ലായ്മയും, പഠനമില്ലായ്മയും, വളർന്നുവന്ന പശ്ചാത്തലവുമാണ് ഇതെല്ലാം കാണിക്കുന്നതെന്നും” ഫാദർ പുത്തൻപുരയ്‌ക്കൽ പരിഹസിച്ചു.
കഴിഞ്ഞ ജൂലൈയിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് തടസ്സപ്പെട്ടതിന്റെ പേരിൽ ഓപ്പറേറ്റർക്കെതിരെ കേസെടുത്തിരുന്നു. ജനകീയ പ്രതിരോധജാഥയിൽ മൈക്ക് ശരിയാക്കാൻ എത്തിയ ഓപ്പറേറ്ററെ എം.വി.ഗോവിന്ദൻ പൊതുവേദിയിൽ ശകാരിച്ച സംഭവവും വലിയ വിവാദമായിരുന്നു.