തൃശൂർ; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികൾ മാത്രമല്ല സർക്കാർ സംവിധാനങ്ങളും സഹകരിക്കുന്നില്ലെന്നും ഇഡി. അന്വേഷണത്തിന് ആവശ്യമായ രേഖകൾ ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്നും തെറ്റായ വിവരങ്ങൾ നൽകി അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.
പി.ആർ. അരവിന്ദാക്ഷനെതിരെ നിർണ്ണായക ശബ്ദരേഖകൾ കണ്ടെടുത്തിട്ടുണ്ട്. മുഖ്യപ്രതി പി.സതീഷ് കുമാറിന്റെ ഫോണിൽ നിന്നാണ് ശബ്ദരേഖ വീണ്ടെടുത്തത്. ഇത് സംബന്ധിച്ച് അരവിന്ദാക്ഷനെ ചോദ്യം ചെയ്യേണ്ടതുണ്ട്. ജിൽസ് നടത്തിയ അഞ്ചുകോടി രൂപയുടെ ക്രമക്കേടുകൾ സംബന്ധിച്ച് ജിൽസിനെയും ചോദ്യം ചെയ്യും. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പെരിങ്ങണ്ടൂർ ബാങ്കിലെ അക്കൗണ്ട് സംബന്ധിച്ചും കോടതിയിൽ രൂക്ഷമായ വാദപ്രതിവാദം നടന്നു.
അരവിന്ദാക്ഷന്റെ അമ്മയുടെ പെരിങ്ങണ്ടൂർ ബാങ്കിലെ അക്കൗണ്ട് വഴി 63 ലക്ഷം രൂപയുടെ ഇടപാട് നടന്നെന്ന ഇഡിയുടെ ആരോപണം പ്രതിഭാഗം തള്ളി. ഇ ഡി ഹാജരാക്കിയ ഇടപാട് രേഖകൾ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടേതല്ല. പെരിങ്ങണ്ടൂർ ബാങ്ക് കൈമാറിയ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളാണ് കോടതിയെ അറിയിച്ചതെന്നും ഇഡിയും വ്യക്തമാക്കി. തങ്ങൾ വ്യാജമായി ഒരു രേഖയും ചമച്ചിട്ടില്ല. അക്കൗണ്ട് അമ്മയുടേതാണെന്ന് അരവിന്ദാക്ഷൻ സമ്മതിച്ചിട്ടുണ്ട്.
അതേസമയം അരവിന്ദാക്ഷനെയും, സി.കെ. ജിൽസിനെയും രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് മുൻ എസ്പി കെ.എം ആന്റണി, ഡിവൈഎസ്പി ഫെയ്മസ് വർഗീസ്, സതീഷിന്റെ സഹോദരൻ പി ശ്രീജിത്ത്, ചാർട്ടേർഡ് അക്കൗണ്ടൻറ് സനൽകുമാർ എന്നിവരെ ഇന്നും ഇഡി ചോദ്യം ചെയ്തു.