ന്യൂഡൽഹി: ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരന്ദ്രേമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയവും സാമ്പത്തികവുമായ സഹകരണത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. വിവിധ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ധാരണാപത്രം കൈമാറും.
ഇന്ത്യയും ടാൻസാനിയനും തമ്മിലുള്ള ശക്തമായ ബന്ധത്തിന് അഭിനന്ദനം അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം സാമിയ സുലുഹു ട്വീറ്ററിൽ കുറിച്ചു. ഈ സന്ദർശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയവും സാമ്പത്തികവുമായ വികസനത്തിനും സാമ്പത്തിക സഹകരണത്തിനും പുതിയ വഴികൾ തുറക്കും. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കും. ഈ ഉഭയകക്ഷി ബന്ധം പതിറ്റാണ്ടുകളോളം നിലനിൽക്കുമെന്നും ടാൻസാനിയൻ പ്രസിഡന്റ് പറഞ്ഞു.
രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ക്ഷണപ്രകാരമാണ് ടാൻസാനിയൻ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിലെത്തിയ സാമിയ സുലുഹുവിനെ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാദേവി സ്വീകരിച്ചു. രാഷ്‌ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണത്തോടെയാണ് ടാൻസാനിയൻ പ്രസിഡന്റിനെ വരവേറ്റത്.
രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും ടാൻസാനിയൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. നാളെ ഡൽഹിയിൽ നടക്കുന്ന ബിസിനസ്, നിക്ഷേപ സെമിനാറിൽ പങ്കെടുത്ത ശേഷം ഒക്ടോബർ 11-ന് ടാൻസാനിയൻ പ്രസിഡന്റ് ഇന്ത്യയിൽ നിന്ന് മടങ്ങും.