ഹൈദരാബാദ്: ലോകകപ്പിലെ 4-ാം മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ കൂറ്റൻ സ്‌കോർ പടുത്തുയർത്തി ന്യൂസിലൻഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുത്തു. ക്യാപ്റ്റൻ ടോം ലാഥം, വിൽ യംഗ്്, രചിൻ രവീന്ദ്ര, എന്നിവരുടെ മികച്ച പ്രകടനമാണ് ന്യൂസിലൻഡിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഓപ്പണിംഗിൽ ഡോൺ കൊൺവേ – വിൽ യംഗ് കൂട്ട് കെട്ട് 67 റൺസാണ് നേടിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ കൊൺവേയ്‌ക്ക് ഡച്ച് പടക്കെതിരെ 40 പന്തിൽ നിന്ന് 32 റൺസെടുക്കാനേ സാധിച്ചുള്ളൂ.
കൊൺവേ കൂടാരം കയറിയതോടെ രചിനെ കൂട്ടുപിടിച്ച് 77 റൺസും യംഗ് കൂട്ടിച്ചേർത്തു. പോൾ വാൻ മീകെരനാണ് 70 റൺസ് നേടിയ യംഗിനെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചത്. 51 പന്തുകൾ നേരിട്ട രചിൻ രവീന്ദ്ര ഒരു സിക്സും മൂന്ന് ഫോറുമടക്കം 51 റൺസെടുത്ത് പുറത്തായി.
ഇരുവരും പുറത്തായ ശേഷം നാലാം വിക്കറ്റിൽ ഒന്നിച്ച ഡാരിൽ മിച്ചലും ടോം ലാഥവും കിവീസ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. 53 റൺസാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. 48 റൺസെടുത്ത മിച്ചലിനെ പുറത്താക്കി ഈ കൂട്ടുകെട്ടും പോൾ വാൻ മീകെരനൻ പൊളിച്ചു. പിന്നീടെത്തിയ ഗ്ലെൻ ഫിലിപ്സ് (4), മാർക്ക് ചാപ്മാൻ (5) എന്നിവർക്ക് ന്യൂസിലൻഡ് നിരയിൽ തിളങ്ങാനായില്ല. 46 പന്തിൽ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 53 റൺസെടുത്ത ടോം ലാഥത്തെ ആര്യൻ ദത്തിന്റെ പന്തിൽ സ്‌കോട്ട് എഡ്വേർഡ്സ് സ്റ്റമ്പ് ചെയ്ത് പുറത്താക്കി.
മിച്ചൽ സാന്റ്നറുടെ വെടിക്കെട്ട് ബാറ്റിംഗ് കിവീസ് ഇന്നിംഗ്‌സ് 300 കടത്തി. 36 റൺസോടെ താരം പുറത്താകാതെ നിന്നു. ആര്യൻ ദത്ത്, പോൾ വാൻ മീകെരൻ, റൊളോഫ് വാൻഡെർ മെർവെ എന്നിവർ നെതർലൻഡ്സിനായി രണ്ട് വിക്കറ്റുകൾ വീതമെടുത്തു.