ഹൈദരാബാദ്: ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിന് രണ്ടാം ജയം. നെതർലൻഡ്‌സിനെ 99 റൺസിനാണ് ഡച്ച് പട തോൽപ്പിച്ചത്. 323 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡച്ച് ടീമിനെ 46.3 ഓവറിൽ 223 റൺസിന് ഓൾഔട്ടാക്കിയാണ് കിവീസ് ലോകകപ്പിലെ തുടർച്ചയായ രണ്ടാം ജയവും സ്വന്തമാക്കിയത്. മിച്ചൽ സാന്റ്‌നറുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഡച്ചുകാരെ കൂറ്റൻ തോൽവിയിലേക്ക് നയിച്ചത്. സാന്റ്‌നറിന് പുറമേ മൂന്നു വിക്കറ്റ് നേടി മാറ്റ് ഹെൻട്രിയും ഒരു വിക്കറ്റ് വീഴ്‌ത്തി രചിൻ രവീന്ദ്രയും ബൗളിംഗിൽ തിളങ്ങി. സാന്റ്‌നറാണ് മത്സരത്തിലെ താരം. ഇതോടെ ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ന്യൂസിലൻഡ് സ്പിന്നറായി സാന്റനർ മാറി.
73 പന്തിൽ നിന്ന് 69 റൺസെടുത്ത കോളിൻ അക്കെർമാൻ മാത്രമാണ് ഡച്ച് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ക്യാപ്റ്റൻ സ്‌കോട്ട് എഡ്വേർഡ്സ് (30), സൈബ്രാൻഡ് ഏംഗൽബ്രെക്ട് (29 ), വിക്രംജിത്ത് സിംഗ് (12), മാക്സ് ഒഡൗഡ് (16), ബാസ് ഡേ ലീഡ (18), തേജ നിതമാനുരു (21) എന്നിവർക്കാർക്കും മത്സരത്തിൽ തിളങ്ങാനായില്ല.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുത്തു. ക്യാപ്റ്റൻ ടോം ലാഥം, വിൽ യംഗ്, രചിൻ രവീന്ദ്ര, എന്നിവരുടെ മികച്ച പ്രകടനമാണ് ന്യൂസിലൻഡിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഓപ്പണിംഗിൽ ഡോൺ കൊൺവേ വിൽ യംഗ് കൂട്ട് കെട്ട് 67 റൺസാണ് നേടിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ കൊൺവേയ്‌ക്ക് ഡച്ച് പടക്കെതിരെ 40 പന്തിൽ നിന്ന് 32 റൺസെടുക്കാനേ സാധിച്ചുള്ളൂ. ആര്യൻ ദത്ത്, പോൾ വാൻ മീകെരൻ, റൊളോഫ് വാൻഡെർ മെർവെ എന്നിവർ നെതർലൻഡ്‌സിനായി രണ്ട് വിക്കറ്റുകൾ വീതമെടുത്തു.