തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. രാവിലെ 6.45-ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ എത്തിയ അദ്ദേഹത്തെ എക്സിക്യൂട്ടീവ് ഓഫീസർ ബി. മഹേഷും മാനേജർ ബി. ശ്രീകുമാറും ചേർന്ന് സ്വീകരിച്ചു. അര മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമായിരുന്നു മടക്കം. സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസർ കാര്യവാഹ് മാരായ ഡോ. കൃഷ്ണ ഗോപാൽ തുടങ്ങിയവർക്കൊപ്പമായിരുന്നു ക്ഷേത്രദർശനം. മടങ്ങുന്നതിന് മുൻപായി എക്സിക്യൂട്ടീവ് ഓഫീസർ അദ്ദേഹത്തിന് ഓണവില്ല് സമ്മാനിച്ചു.
ഓരോ നടയിലും എത്തി ദർശനം നടത്തുന്നതിന് മുൻപ് അവിടുത്തെ പ്രതിഷ്ഠയുടെ പ്രാധാന്യവും വിശേഷവും സർസംഘചാലക് ചോദിച്ചു മനസ്സിലാക്കി. ദർശനം കഴിഞ്ഞ മടങ്ങുമ്പോൾ പടിഞ്ഞാറെ നടയിൽ തിരുവമ്പാടി കൃഷ്ണ ക്ഷേത്രത്തിന് സമീപം തിരുവിതാംകൂർ രാജകൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
മോഹൻ ഭാഗവതിനും ഒപ്പം ഉണ്ടായിരുന്ന ആർഎസ്എസ് ദേശീയ നേതാക്കൾക്കും ‘ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ചരിത്രം പറയുന്ന പുസ്തകം സമ്മാനിച്ചു. തമ്പുരാട്ടി എഴുതിയ പുസ്തകമാണെന്ന് പ്രാന്തപ്രചാരക് എസ്. സുദർശൻ സൂചിപ്പിച്ചപ്പോൾ ‘ഭഗവാൻ എന്നെകൊണ്ട് എഴുതിച്ചു എന്നുമാത്രം’ എന്ന് അശ്വതി തിരുനാൾ തിരുത്തി. മുൻപ് കവടിയാർ കൊട്ടാരത്തിൽ സർസംഘചാലക് എത്തിയിരുന്ന കാര്യവും അവർ സൂചിപ്പിച്ചു.
ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ എക്സിക്യൂട്ടീവ് ഓഫീസർ ഓണവില്ല് സമ്മാനിച്ചു. സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസർ കാര്യവാഹ് മാരായ ഡോ. കൃഷ്ണ ഗോപാൽ,ഡോ.മൻമോഹൻ വൈദ്യ, സി ആർ മുകുന്ദ്, അരുൺ കുമാർ, രാംദത്ത് ചക്രധർ, കാര്യകാരി സദസ്യമാരായ സുരേഷ് ഭയ്യാ ജോഷി,സുരേഷ് സോണി, വി ഭാഗയ്യ. എന്നീ ആർ എസ് എസ് ദേശീയ ഭാരവാഹികളും സർസംഘചാലകിനൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു.