ഷിംല: ഹമാസ് ഭീകരർ നടത്തുന്ന ആക്രമങ്ങളിൽ ആശങ്കയുണ്ടെന്ന്
ഇസ്രായേലിൽ നിന്നുള്ള വിനോദസഞ്ചാരികൾ. ‘മിനി ഇസ്രായേൽ’ എന്നറിയപ്പെടുന്ന ഹിമാചലിലെ ധരംകോട്ട് സന്ദർശിക്കാൻ എത്തിയ സഞ്ചാരികളാണ് ജന്മനാട്ടിലെ സംഘർങ്ങളിൽ ആശങ്ക അറിയിച്ചത്. എത്രയും പെട്ടെന്ന് നാട്ടിൽ തിരിച്ചെത്തി സേനയുടെ ഭാഗമായി പ്രവർത്തിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് സഞ്ചാരികൾ വാർത്ത എജൻസിയോട് പറഞ്ഞു.
നാട്ടിലെ സാഹചര്യം ഞെട്ടിപ്പിക്കുന്നതാണെന്ന് ഇസ്രയേലി വിനോദസഞ്ചാരി നോവ ലെവി വ്യക്തമാക്കി. ‘ഹമാസ് ഭീകരതയുടെ നിഴലിൽ കുടുംബാംഗങ്ങൾ ജീവിക്കുമ്പോൾ ഞാൻ
ഇന്ത്യയിൽ സുരക്ഷിതമായി കഴിയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാതൃരാജ്യത്ത് നടന്ന സംഭവങ്ങൾ ഞെട്ടിച്ചുകളഞ്ഞു. കുടുംബത്തിലേക്ക് മടങ്ങാൻ ഞാൻ തീവ്രമായി ആഗ്രഹിക്കുന്നു. ഇന്ന് പുലർച്ചെ, എന്റെ കുടുംബത്തിലെ അഞ്ച് അംഗങ്ങളെ നഷ്ടപ്പെട്ടുവെന്ന വാർത്തയാണ് തനിക്ക് ലഭിച്ചത്. ഞെട്ടലും സങ്കടവും കൊണ്ട് തളർന്നു. സ്ത്രീകളെയും കുട്ടികളെയും പോലും തട്ടിക്കൊണ്ടുപോകുന്നു’, നോവ പറഞ്ഞു.
നാട്ടിലേക്ക് മടങ്ങാൻ തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും വിമാനം ബുക്ക് ചെയ്യാൻ കഴിഞ്ഞില്ലെന്ന് മറ്റൊരു ഇസ്രായേലി വിനോദസഞ്ചാരിയായ റോയി പറഞ്ഞു. ‘നാട്ടിലെ സാഹചര്യം എന്നെ തകർത്തുകളഞ്ഞു. അവിടെയുള്ള ഞങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഓർത്ത് ഞങ്ങൾ ഭയപ്പെടുന്നു. ഹമാസ് ഭീകരരോട് ഏറ്റുമുട്ടാതിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല. സേനയുടെ ഭാഗമാകാൻ നാട്ടിലേക്ക് വിമാനം കയറാൻ ശ്രമിക്കുകയാണ്. ആദ്യ വിമാനം തന്നെ ബുക്ക് ചെയ്യാൻ ഞങ്ങൾ പരിശ്രമിക്കുകയാണ്’ അദ്ദേഹം പറഞ്ഞു.
സുഹൃത്തുക്കളും കുടുംബങ്ങളും ഇതിനകം തന്നെ ഹമാസിനെതിരായ പോരാട്ടത്തിൽ പങ്കാളികളാണ് മറ്റൊരു വിനോദസഞ്ചാരിയായ റൊട്ടെം ഗോൽപൂർ പറഞ്ഞു. ‘ഞങ്ങൾക്കും ഉടൻ തിരികെ പോകണമെന്നാണ് ആഗ്രഹം. സൈന്യത്തെ സേവിക്കാനും സഹായിക്കാനും ആഗ്രഹിക്കുന്നു. വിമാനങ്ങൾ റദ്ദാക്കിയിതാണ് തടസ്സം. ഞങ്ങൾക്ക് ഉറങ്ങാൻ സാധിക്കുന്നില്ല’ അവർ പറഞ്ഞു.
ഹമാസ് ആക്രമണത്തിന് തിരിച്ചടിയായി, ഗാസ മുനമ്പിൽ 400-ലധികം പേരെ കൊന്നതായി ഇസ്രായേൽ സൈന്യത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. കൂടാതെ, കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 3,00,000 സൈനികരെ ഇസ്രായേൽ സൈനികരാണ് യുദ്ധമുഖത്തുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 1973-ലെ യോം കിപ്പൂർ യുദ്ധത്തിന് ശേഷം ഇസ്രായേലി ഡിഫൻസ് ഫോഴ്‌സിന്റെ ഏറ്റവും കൂടുതൽ അണിനിരന്നത് ഹമാസിനെതിരായ യുദ്ധത്തിനാണന്ന് എന്ന് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി വ്യക്തമാക്കിയതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.