കോഴിക്കോട്: പാലക്കാട് സൈലന്റ് വാലി ദേശീയോദ്യാനത്തിൽ നിന്നും പുതിയ ഇനം കടന്നലിനെ കണ്ടെത്തി ഗവേഷകർ. ഒറ്റനോട്ടത്തിൽ കടന്നലിന് സമാനമാണെങ്കിലും ഇവ അറിയപ്പെടുന്നത് വെൽവെറ്റ് ഉറുമ്പുകളെന്നാണ്. എന്നാൽ ഇവ ഉറുമ്പുകളല്ലതാനും. നിരവധി സവിശേഷതകളുള്ള കടന്നൽ വിഭാഗമാണിത്. വെൽവറ്റ് ഉറുമ്പിലെ പെൺവിഭാഗത്തിന് ചിറകുകൾ ഇല്ലാത്തതിനാലാണ് ഉറുമ്പുകളെപ്പോലെ ഇരിക്കുന്നത്.
മ്യൂട്ടിലിഡെ കുടുംബത്തിൽ ഉൾപ്പെട്ട ല്മിക്രോമിർമെ ജനുസിൽ ഉൾപ്പെട്ടവയാണിവ. ഇതിന്റെ ശാസ്ത്രീയനാമം സ്മിക്രോമിർമെ വില്യംസി എന്നാണ്. അമേരിക്കൻ കടന്നൽ വർഗീകരണ ശാസ്ത്രജ്ഞൻ ഡോ കെവിൻ വില്യംസിനോടുള്ള ആദരസൂചകമായാണ് കടന്നലിന് ഈ പേര് നൽകിയത്.
ഈയിനത്തിൽപ്പെട്ട കടന്നലുകളിൽ ആൺവർഗം പൊതുവെ വലുപ്പമുള്ളവയും ചിറകുകൾ ഉള്ളവയുമാണ്. എന്നാൽ പെൺവർഗ്ഗത്തിൽ ഉൾപ്പെട്ടവയ്‌ക്ക് ചിറകുകളില്ല. ഇവയുടെ കുത്തേറ്റാൽ കുറച്ച് സമയത്തേക്ക് കഠിനമായ വേദനയാകും ഉണ്ടാകുക. ചിറകുള്ള വലിയ ആൺകടന്നലുകൾ ഇണകളായ പെൺ കടന്നലുകളെ കാലുകൾക്കിടയിലാക്കി പറക്കുകയാണ് ചെയ്യുന്നത്. പെൺകടന്നലുകൾ മറ്റ് വർഗ്ഗങ്ങളിൽ ഉൾപ്പെട്ട തേനീച്ചകളുടെയും പെൺ കടന്നലുകളുടെയും കൂടുകളിൽ മുട്ടയിടുന്നതാണ് പതിവ്.