മലപ്പുറം: ഹോംവർക്ക് ചെയ്തില്ലെന്ന കാരണത്താൽ ഗണിത അധ്യാപകൻ ചൂരൽ കൊണ്ട് അടിച്ചതിനെ തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ ഒടിഞ്ഞതായി പരാതി. മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വിദ്യാർഥിനിയുടെ വലതുകൈപ്പത്തിയിലെ എല്ലിന് പൊട്ടലുണ്ടായതായി ആശുപത്രി പരിശോധനയിൽ കണ്ടെത്തി. പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയുടെ കൈയ്‌ക്ക് പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.
പനി ബാധിച്ച് മൂന്ന് ദിവസത്തെ അവധിക്ക് ശേഷം സ്കൂളിലെത്തിയ കുട്ടി, വിട്ടുപോയ പാഠഭാഗങ്ങൾ സഹപാഠിയുടെ നോട്ട്ബുക്ക് നോക്കി എഴുതിക്കൊണ്ടിരിക്കെയാണ് സംഭവം നടന്നതെന്ന് കുടുംബം ആരോപിക്കുന്നു. ഇതിനിടെ ക്ലാസിലേക്ക് എത്തിയ ഗണിത അധ്യാപകൻ ബെൽരാജ്, ഹോംവർക്ക് ചെയ്തില്ലെന്ന് ആരോപിച്ച് ചൂരൽ കൊണ്ട് കൈയിൽ അടിക്കുകയായിരുന്നുവെന്നാണ് പരാതി.
അടിയേറ്റതിന് പിന്നാലെ കുട്ടിയുടെ കൈ വീർക്കുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തതായി കുടുംബം പറയുന്നു. കൈയ്‌ക്ക് പൊട്ടലുണ്ടായിരുന്നിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വീട്ടിലേക്ക് അയച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു.
അതേസമയം, പൊട്ടലേറ്റ കൈകൊണ്ട് തന്നെ വീണ്ടും ബോർഡിൽ എഴുതാൻ അധ്യാപകൻ നിർബന്ധിച്ചുവെന്നും വിദ്യാർഥിനി മൊഴി നൽകിയിട്ടുണ്ട്. ഈ ആരോപണം കൂടുതൽ ഗൗരവമായാണ് കാണപ്പെടുന്നത്.
സംഭവത്തിൽ കുട്ടിയുടെ കുടുംബം കൽപകഞ്ചേരി പൊലീസിലും സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചതായി സ്ഥിരീകരിച്ച സ്കൂൾ അധികൃതർ, അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.
സംഭവം പുറത്തുവന്നതോടെ പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സ്കൂളിൽ വിദ്യാർഥികൾക്ക് നേരെയുള്ള ശാരീരിക ശിക്ഷ വീണ്ടും ചർച്ചയാകുകയാണ്.















