ഏകദിന ലോകകപ്പിൽ ഡെങ്കിപ്പനിയെ തുടർന്ന് വിശ്രമിക്കുന്ന ശുഭ്മാൻ ഗില്ലിന് പകരം പുതിയ താരം ഇന്ത്യൻ ടീമിലേക്ക് എത്തുന്നു. യശ്വസി ജയ്സ്വാളിനെയോ ഋതുരാജ് ഗെയ്ക്വാദിനെയോയാണ് താരത്തിന് പകരമായി ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നത്. ടീമിലേക്ക് മലയാളിതാരം സഞ്ജു സാംസൺ എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ യുവതാരങ്ങളിൽ ആരെങ്കിലും എത്തുമെന്ന വാർത്ത പുറത്ത് വരുന്നത്.
2023ൽ ഏകദിനത്തിലെ ടോപ് സ്‌കോററാണ് ഗിൽ. അഞ്ചു വീതം സെഞ്ച്വറികളും അർദ്ധ സെഞ്ച്വറികളുമടക്കം 1230 റൺസാണ് ഈ വർഷം ഗില്ലിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഉഗ്രൻ ഫോമിലുള്ള ഗില്ലിന്റെ അഭാവം ഇന്ത്യക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. പകരക്കാരനായി ഓപ്പണിംഗിൽ ഇറങ്ങിയ ഇഷാൻ കിഷനും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല. എന്നാൽ ചെന്നൈയിലേ കാവേരിയിൽ ചികിത്സയിൽ കഴിയുന്ന ഗിൽ ഹോട്ടലിൽ തിരിച്ചെത്തി. നാളെ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന മത്സരത്തിൽ താരം ഇറങ്ങില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു.
ഡെങ്കി രോഗികൾ പൂർണ ആരോഗ്യം കൈവരിക്കാൻ ഏഴു മുതൽ 10 ദിവസം വരെ എടുത്തേക്കാമെന്നാണ് റിപ്പോർട്ടുകൾ. 19ന് എം.സി.എ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തിൽ ഗില്ലിനെ കളിപ്പിക്കാനാകുമോ എന്നാണ് ടീം മാനേജ്‌മെന്റ് ചിന്തിക്കുന്നത്. ചീഫ് സെലക്ടർ അജിത് അഗാർക്കർ ഇക്കാര്യം ചർച്ച ചെയ്യാൻ ഡൽഹിയിൽ ടീമിനൊപ്പം ചേർന്നിട്ടുണ്ട്.