പത്തനംതിട്ട: കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിവിറച്ച ഇലന്തൂര്‍ ഇരട്ട അഭിചാര കൊലപാതകങ്ങള്‍ പുറംലോകം അറിഞ്ഞിട്ട് ഇന്ന് ഒരാണ്ട്. നിര്‍ധനരായ രണ്ടു സ്ത്രീകളുടെ ജീവനാണ് മോഹനവാഗ്ദാനങ്ങളില്‍ പൊലിഞ്ഞത്. ഇപ്പോഴും കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് മറ്റൊരു ശ്രദ്ധേയ കാര്യം. അന്ധവിശ്വാസത്തിന്റെ ചുവട് പിടിച്ച് സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയായിരുന്നു ഷാഫിയുടെ നേതൃത്വത്തിലുള്ള അരുംകൊലകള്‍. സിപിഎം നേതാവ് ഭഗവല്‍സിംഗും ഭാര്യ ലൈലയും കൊടുംകുറ്റവാളി മുഹമ്മദ് ഷാഫിയും വിചാരണ കാത്ത് അഴിക്കുള്ളിലാണ് ഇപ്പോഴും. ഇലന്തൂരില്‍ പോലീസ് സീല്‍ ചെയ്ത ഭഗവല്‍ സിംഗിന്റെ വീടും ചേര്‍ന്നുള്ള തിരുമല്‍ കേന്ദ്രവും കാണാന്‍ ആള്‍ക്കാര്‍ ഇപ്പോഴും എത്താറുണ്ട്.
ക്രൂരമായി കൊലപ്പെടുത്തി സ്ത്രീകളെ കഷ്ണങ്ങളാക്കി വീടിന് സമീപം ചെറു കുഴികളിലാക്കി മറവ് ചെയ്യുകയായിരുന്നു. ചോര വീടിന് ചുറ്റും തളിക്കുകയും ചെയ്തു. മനോവൈകൃതമുള്ള പ്രതി മുഹമ്മദ് ഷാഫി പറഞ്ഞതനുസരിച്ചാണ് ഭഗവല്‍സിംഗും ഭാര്യ ലൈലയും കാലടി സ്വദേശി റോസ്‌ലി, തമിഴ്‌നാട് സ്വദേശി പത്മം എന്നിവരെ ഇലന്തൂരിലെത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത്.
സാമ്പത്തിക അഭിവൃദ്ധിക്കായി എന്തും ചെയ്യാന്‍ തയാറായിരുന്നു അവരോട് സ്ത്രീകളെ കൊലപ്പെടുത്തണമെന്നും ശരീരഭാഗങ്ങള്‍ ഭക്ഷിക്കണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ ഷാഫിയാണ് നല്‍കിയത്. ആദ്യ കൊല ഫലം കണ്ടില്ലെന്ന് പറഞ്ഞായിരുന്നു രണ്ടാമത്തെ കൊലപാതകം. ക്രൂരവും പൈശാചികവുമായിരുന്നു രണ്ടു നരഹത്യകളും.
അരുംകൊലകള്‍ നടത്തിയ ശേഷവും ഫേസ്ബുക്കില്‍ ഹൈക്കൂ കവിതകളെഴുതി ഭാവവ്യത്യാസമില്ലാതെ നാട്ടില്‍ കറങ്ങിയ ഭഗവല്‍സിംഗ് അതുവരെയും നാട്ടിലെ മാന്യ മുഖങ്ങളില്‍ ഒരാളായിരുന്നു. നാട്ടിലെ രാഷ്‌ട്രീയക്കാരനും പൊതു പ്രവര്‍ത്തകനുമായിരുന്നു. വിയ്യൂരിലെ അതിവ സുരക്ഷാ ജയിലില്‍ കഴിയുന്ന മൂന്നു പ്രതികള്‍ക്കുമെതിരെ കൊലപാതകത്തിനു പുറമേ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഢാലോച,മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരം, മോഷണം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.