വാഷിംഗ്ടൺ: ഭീകരസംഘടനയായ ഹമാസിനെ അതിനിശിതമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ഹമാസ് വധിക്കുന്ന ദൃശ്യം ലോക മനസാക്ഷിയെ നടുക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രാക്ഷസീയമായ ദൃശ്യങ്ങൾ ഹൃദയ ഭേദകങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. ഹമാസിന്റെ കൂട്ടക്കൊലയിൽ 14-ഓളം അമേരിക്കൻ പൗരന്മാർക്ക് ജീവൻ നഷ്ടമായതായും അദ്ദേഹം പറഞ്ഞു. നിരവധി പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തതായി അദ്ദേഹം സ്ഥിരീകരിച്ചു.
ഇന്നും നാളെയും എല്ലാ കാലത്തും അമേരിക്ക ഇസ്രായേലിനെ പിന്തുണയ്‌ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ഇസ്രായേലിനെ ആക്രമിക്കുന്ന എല്ലാവരോടും അരുതെന്ന താക്കീത് മാത്രമാണ് നൽകാനുള്ളതെന്നും ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. ഹമാസിന് എല്ലാവിധ പിന്തുണയും നൽകുന്ന ഇറാനോടും കൂടിയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.
ഇസ്രായേൽ പ്രസിഡന്റ് നെതന്യാഹുവുമായി സംസാരിക്കുകയും എല്ലാവിധ പിന്തുണയും സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായുള്ള നീണ്ട ചർച്ചയ്‌ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുദ്ധക്കപ്പലുകളും വിമാനവാഹിനികളും യുദ്ധവിമാനങ്ങളും ഉൾപ്പടെ വലിയ സഹായമാണ് ഇസ്രായേലിന് അമേരിക്ക നൽകിയിരിക്കുന്നത്. വേണ്ടി വന്നാൽ കൂടുതൽ സഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിലേക്ക് കടന്നുകയറി നിരവധി സ്ത്രീകളെയും കുട്ടികളെയുമാണ് ബന്ദികളാക്കിയത്. പലരെയും മുന്നറിയിപ്പില്ലാതെ കൊല്ലുകയും ചെയ്യുന്നു. ഇത് സഹിക്കൻ കഴിയില്ലെന്ന് യുഎസ് പറഞ്ഞു.