മുൻപൊക്കെ ജോലിയും അംഗീകാരവും ലഭിക്കാൻ മെഡൽ മാത്രം നേടിയാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ കഥമാറി. സെക്രട്ടേറിയറ്റ് നടയിൽ ശയനപ്രദക്ഷണവും മുട്ടിലിഴയാനും കൈക്കൂപ്പി യാചിക്കാനും പഠിക്കാതെ മെഡൽ വാങ്ങിയിട്ട് ഒരു കാര്യമില്ലെന്നാണ് പുതു മൊഴി. കേരളത്തിലെ കായിക താരങ്ങളുടെ കാര്യമെടുത്തൽ പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. എണ്ണിയാലൊടുങ്ങാത്ത കഥകളുണ്ടെങ്കിലും പുറത്തുവരുന്നത് ചുരുക്കം മാത്രം. കാരണം വേറൊന്നുമല്ല. ഗതികേട് കൊണ്ട് പുറത്തുപറഞ്ഞാൽ കായിക ജീവിതം അവിടെ തീരും.
ഇനി കാര്യത്തിലേക്ക് വരാം. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഇന്ത്യ ഏഷ്യൻ ഗെയിംസിന് ഇറങ്ങിയപ്പോൾ ടീമിന് കരുത്തായി ഉണ്ടായിരുന്നത് 45 മലയാളി താരങ്ങളാണ്. ഗെയിംസ് ചരിത്രത്തിലെ കേരളത്തിന്റെ ഏറ്റവും വലിയ പങ്കാളിത്തം.രാജ്യത്തിനായി 13 ഇനങ്ങളിൽ മലയാളി താരങ്ങൾ കളത്തിലിറങ്ങി. 11 മെഡലുകളുമായാണ് അവർ തിരികെ കയറിയത്.
ഹോക്കിയിൽ ഒളിമ്പിക്‌സ് ടിക്കറ്റോടെ ചരിത്ര വിജയം സ്വന്തമാക്കിയപ്പോൾ ഗോൾവല കാത്തത് പി.ആർ. ശ്രീജേഷ് ആയിരുന്നു. പുരുഷന്മാരുടെ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ നാലു പേരിൽ മൂന്നും മലയാളികളായിരുന്നു: മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, അമോജ് ജേക്കബ്. ഇതിൽ അജ്മൽ മിക്‌സഡ് റിലേയിൽ വെള്ളിയും നേടി. സ്‌ക്വാഷിൽ സ്വർണമടക്കം ഇരട്ട നേട്ടവുമായി ദീപിക പള്ളിക്കലും തിളങ്ങി; ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയിയും രണ്ട് മെഡൽ നേടി. ക്രിക്കറ്റിൽ മിന്നു മണിയും മലയാളി സാന്നിദ്ധ്യമായി, ലോംഗ് ജംപ് താരങ്ങളായ എം. ശ്രീശങ്കർ ആൻസി സോജൻ എന്നിവരും മുഹമ്മദ് അഫ്‌സൽ (അത്‌ലറ്റിക്‌സ്), എം.ആർ. അർജുൻ (ബാഡ്മിന്റൺ), ജിൻസൻ ജോൺസൺ (അത്‌ലറ്റിക്‌സ്) എന്നിവരും കേരളത്തിന് അഭിമാനമായി.
ഇതൊന്നും പെട്ടെന്നൊരു നാളുണ്ടായ നേട്ടങ്ങളല്ല. ഓരോ താരങ്ങളുടെയും അവരുടെ പരിശീലകരുടെയും കുടുംബത്തിന്റെയുമെല്ലാം കഠിന പ്രയത്‌നങ്ങളുടെയും പ്രാർഥനകളുടെയും പിന്തുണയുടെയുമെല്ലാം ഫലമായി സംഭവിച്ചതാണ്. എന്നാൽ ഇവരുടെ കഠിനാദ്ധ്വാനത്ത എന്തുകൊണ്ട് സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു… ഉത്തരമില്ല. ഇനി ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്ന തിരക്കിൽ മറന്നതാണോ എന്ന് ചോദിച്ചാൽ.. അറിയാതെ അല്ല മനപൂർവ്വം എന്ന് പറയാം.
ദേശീയ, അന്തർദേശീയ കായിക മേളകളിൽ അഭിമാനാർഹമായ നേട്ടം സ്വന്തമാക്കുന്നവർക്ക് ഓരോ സംസ്ഥാന സർക്കാരുകളും പാരിതോഷികങ്ങൾ പ്രഖ്യാപിക്കാറുണ്ട്. കായിക മേഖലയിലെ പ്രതിഭകളെ ഇവിടെത്തന്നെ പിടിച്ചുനിറുത്തുന്നതിനായി അവർക്ക് ഉചിതമായ തൊഴിലും നൽകാറുണ്ട്. പക്ഷേ ഇവിടുത്തെ കാര്യം കായിക താരങ്ങൾ തന്നെ പറയുന്നു. ഒഡീഷയും തമിഴ്‌നാടും ഹരിയാനമുൾപ്പെടെയുളള സംസ്ഥാനങ്ങൾ കായിക താരങ്ങളെ ചേർത്തുപിടിക്കുമ്പോഴാണ് ഇവിടെ ചവിട്ടി താഴ്‌ത്തുന്നത്.ഇത്തവണ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്കായി മെഡൽ നേട്ടം കൈവരിച്ച മലയാളി താരങ്ങൾക്ക് പാരിതോഷികമോ എന്തിന് ഫോണിൽ വിളിച്ച് അഭിനന്ദിക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. വിവാദങ്ങൾ തലപൊക്കുമ്പോൾ ചില പ്രഖ്യാപനങ്ങൾ ഇനി വന്നേക്കാം. എങ്കിലും വാഗ്ദാനങ്ങളാകും കൂടുതൽ.
ആദ്യ ഘട്ടത്തിൽ സംസ്ഥാനം വിടുമെന്ന പ്രഖ്യാപനവുമായി സീനിയർ താരങ്ങളുമായി രംഗത്തെത്തിയതെങ്കിൽ ഉടൻ തന്നെ ജൂനിയർ താരങ്ങളും കേരളം വിടാനുളള സാദ്ധ്യതയേറാണ്. അഞ്ജു ബോബി ജോർജിനെ പോലുളള പലതാരങ്ങളും മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടി കളത്തിലിറങ്ങിയത് ഈ അവസ്ഥ മനസിലാക്കിയത് കൊണ്ടാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി കേരളം വിടുമെന്ന് പ്രഖ്യാപിച്ച് അന്താരാഷ്‌ട്ര തലത്തിൽ കേരളത്തിന്റെ യശസ് ഉയർത്തി പിടിച്ച താരങ്ങൾ രംഗത്തെത്തിരുന്നു. എച്ച്.എസ് പ്രണോയ്, ജിൻസൺ ജോൺസൺ, എൽദോസ് പോൾ, അബ്ദുല്ല അബുബക്കർ എന്നിവരാണ് ഗതികേട് കൊണ്ട് വിളിച്ചുപറയേണ്ടിവന്ന ചുരുക്കം താരങ്ങൾ.
ഇനിയാരൊക്കെ എന്ന ചോദ്യത്തിന് ഉത്തരം ഉടനെ കായികകേരളം അറിയുമെന്നാണ് ഇവരിൽ ഒരാൾ ജനം ടിവിയോട് പ്രതികരിച്ചത്. 2018ലെ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ പിയു ചിത്ര, വി.കെ വിസ്മയ, നീന എന്നിവർ ഇങ്ങോട്ട് പറഞ്ഞ ജോലിയെങ്കിലും ഞങ്ങൾക്ക് തരൂ എന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
കേരളത്തിന് സ്വന്തമായൊരു സ്പോർട്സ് പോളിസിയില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് അതുളളത് കൊണ്ടാണ് കായിക രംഗത്ത് അവർ മികച്ച മുന്നേറ്റം നടത്തുന്നത്. ഒളിമ്പിക്സ് മുന്നിൽ കണ്ട് മറ്റ് സംസ്ഥാനങ്ങൾ കായികതാരങ്ങൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്. അത്രയമില്ലെങ്കിലും അൽപ്പമെങ്കിലും തരാൻ കേരളം തയ്യാറാകണമെന്നാണ് എൽദോസ് പോൾ പറഞ്ഞത്. അർജ്ജുന അവാർഡ് കിട്ടിയിട്ട് പോലും കേരളത്തിൽ നിന്ന് ആരും വിളിച്ചില്ല. സർക്കാർ പിന്തുണയ്‌ക്കാൻ തയ്യാറായൽ കേരളത്തിനായി ട്രാക്കിലിറങ്ങും. എനിക്കോ മറ്റുളളവർക്കോ വേണ്ടിയല്ല, കേരളത്തിലെ മുഴുവൻ കായികതാരങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. എൽദോ വ്യക്തമാക്കി. മെഡൽ നേട്ടം കഴിഞ്ഞ് കേരള സർക്കാരിൽ നിന്ന് ആരും വിളിച്ചില്ല. പതിനേഴാം വയസ് മുതൽ കേരളത്തിനായി ഓടുന്ന താരമാണ് ഞാൻ.ഇനി എന്താണ് പറയുക- ജിൻസൺ ജോൺസൺ.ഹൈക്കോടതി ചോദിച്ച പോലെ ഒറ്റ ചോദ്യമേ ഉള്ളൂ നിങ്ങളിനി ഇവിടെ നിന്നും കായിക താരങ്ങളെയും ഒടിച്ചേ അടങ്ങുള്ളോ..?