തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണം ഇടപാടിൽ സഹകരണ രജിസ്ട്രാർ ടി.വി സുഭാഷ് ഐഎഎസ് ഇഡിയ്‌ക്ക് മുന്നിൽ ഹാജരായില്ല. മൊഴി നൽകാൻ ഇന്ന് ഹാജരാകണമെന്ന് ഇഡി നിർദ്ദേശിച്ചിരുന്നു. എന്നാൽ നോട്ടീസ് ലഭിച്ചത് കഴിഞ്ഞദിവസം വൈകിട്ടാണെന്നും ഇഡി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം അനുവദിക്കണമെന്നും സുഭാഷ് ഐഎഎസ് ആവശ്യപ്പെട്ടു.
എന്നാൽ റബ്കോ എം.ഡി ഹരിദാസൻ നമ്പ്യാർ ഇഡിയുടെ ചോദ്യം ചെയ്യലിനായി ഹാജരായി. കരുവന്നൂർ ബാങ്ക് റബ്കോയിൽ പണം നിക്ഷേപിച്ചിരുന്നു. ഇതു സംബന്ധിച്ച് വിശദാംശങ്ങൾ അറിയാനായാണ് ചോദ്യം ചെയ്തത്. കരുവന്നൂർ ബാങ്ക് റബ്കോയിൽ വലിയ തുക നിക്ഷേപിച്ചിട്ടുണ്ട്. റബ്‌കോ ഫർണിച്ചറുകളുടെ മൊത്തവ്യാപാരം തൃശൂരിൽ നടത്തിയതും കരുവന്നൂർ ബാങ്കാണ്. ഇക്കാര്യങ്ങളിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇഡി നീക്കം.
കരുവന്നൂർ ബാങ്ക് നിക്ഷേപിച്ച തുക ഏതു തരത്തിലുള്ളതാണെന്നും തുക എടുക്കാൻ ശ്രമിച്ച സാഹചര്യം എന്താണെന്നും ഇഡി ഹരിദാസനോട് ചോദിച്ചറിയും. അതേസമയം കേസിൽ വടക്കാഞ്ചേരി നഗരസഭ കൗൺസിലർ മധു അമ്പലപുരം, തൃശൂർ എസ്.റ്റി ജ്വല്ലറി ഉടമ സുനിൽകുമാർ, കരുവന്നൂരിലെ മുൻ ജീവനക്കാർ എന്നിവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.