ലക്നൗ: വാരണാസിയിൽ നിന്നും രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. വന്ദേഭാരതിന്റെ 35-ാമത് സർവീസാണ് ഇതോടെ ആരംഭിക്കുന്നത്. ജാർഖണ്ഡിലെ വ്യാവസായിക നഗരമായ ടാറ്റാനഗറിനെയും ഉത്തർപ്രദേശിലെ വാരണാസിയേയും ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസ്. ഇത് വാരണാസിയിലൂടെ സർവീസ് നടത്തുന്ന രണ്ടാമത്തെ ട്രെയിനാണ്.
ഈ സർവീസ് ആരംഭിക്കുന്നതോടെ ന്യൂഡൽഹിയുമായി ബന്ധിപ്പിക്കുന്ന ആദ്യ വന്ദേഭാരത് എക്‌സ്പ്രസും വാരണാസിക്ക് ലഭിക്കും. നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്ന മറ്റ് വന്ദേഭാരത് എക്‌സ്പ്രസുകളേക്കാൾ വേഗത ഇതിനുണ്ടാകും. നിലവിൽ 34 വന്ദേഭാരത് എക്‌സ്പ്രസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സർവീസ് നടത്തുന്നത്. പുതിയ വന്ദേഭാരത് ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തുമെന്നാണ് റിപ്പോർട്ട്. 16 കോച്ചുകൾക്ക് പകരം എട്ട് കോച്ചുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
നവരാത്രിയ്‌ക്ക് മുമ്പ് സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടാറ്റാനഗർ ജെഎൻ, പുരുലിയ ജംഗ്ഷൻ, ബൊക്കാറോ സിറ്റി, ഗയ ജംഗ്ഷൻ, പിടി ഡിഡി ഉപാധ്യായ എന്നിങ്ങനെ ആറ് സ്‌റ്റോപ്പുകൾ ഉണ്ടാകും. രാവിലെ ആറ് മണിയോടെ ടാറ്റാനഗർ ജംഗ്ഷനിൽ നിന്നും വന്ദേഭാരത് പുറപ്പെടും. ഏഴ് മണിക്കൂർ 50 മിനിറ്റിനുള്ളിൽ 574 കിലോമീറ്റർ ദൂരം താണ്ടി ഉച്ചയ്‌ക്ക് 1.50-ന് വാരണാസിയിൽ എത്തും. മടക്കയാത്ര ആരംഭിക്കുന്നത് ഉച്ചയ്‌ക്ക് 2.35-നാണ്. രാത്രി 10.00-ന് ട്രെയിൻ ടാറ്റാനഗറിലെത്തും.