അഹമ്മദാബാദ്: കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് ലോകകപ്പ് ടിക്കറ്റെന്ന വ്യാജേന വില്‍പ്പന നടത്തിയ നാലുപേര്‍ അഹമ്മദാബാദില്‍ അറസ്റ്റില്‍. 14ന് നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന്റേതെന്ന് പറഞ്ഞാണ് ഇവര്‍ വ്യാജ ടിക്കറ്റുകള്‍ വിറ്റത്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു കച്ചവടം പൊടി പൊടിച്ചത്. കുശ് മീന (21), രജ്വീര്‍ താക്കൂര്‍ (18), ധ്രുമില്‍ താക്കൂര്‍ (18), ജയ്മിന്‍ പ്രജാപതി (18) എന്നിവരാണ് പിടിയിലായതെന്ന് ഇന്‍സൈഡ്‌സ് സ്‌പോര്‍ട്‌സ് പറയുന്നു. .
ബൊദാക്ദേവില്‍ നിന്നാണ് ഇവരെ അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. മത്സരത്തിന്റെ 150 വ്യാജ ടിക്കറ്റുകളും ഇവ നിര്‍മ്മിക്കാനുപയോഗിച്ച യന്ത്രങ്ങളും കണ്ടെടുത്തു. വ്യാജ ടിക്കറ്റുകളും കരിചന്തയും ഒഴിവാക്കാന്‍ അഹമ്മദാബാദ് പോലീസ് വ്യാപക പരിശോധനയാണ് നടത്തുന്നത്.
ഇവരുടെ പേരില്‍ മുമ്പ് കേസുകളൊന്നും ഇല്ലായിരുന്നെന്നും ആഢംബര ജീവിതം നയിക്കാനാണ് നാലുപേരും ലോകകപ്പിന്റെ വ്യാജ ടിക്കറ്റുകള്‍ അച്ചടിച്ചതെന്നുമാണ് പോലീസ് പറയുന്നത്. ഇവര്‍ വിറ്റ 40 വ്യാജ ടിക്കറ്റുകള്‍ കണ്ടെടുത്തു, ഇന്ത്യ- പാക് മത്സരത്തിന്റെ ഒരു യഥാര്‍ഥ ടിക്കറ്റ് സ്വന്തമാക്കിയ ശേഷം ഇതിന്റെ കളര്‍ പ്രിന്റുകള്‍ എടുത്ത ശേഷം വ്യാപകമായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് കച്ചവടം നടത്തുകയായിരുന്നു എന്ന് പോലീസിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. selling IND vs PAK