ഡെറാഡൂൺ: ഉത്തരാഖണ്ഡ് അൽമോറയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ജഗേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെ പൂജയിലും പ്രാർത്ഥനയിലും അദ്ദേഹം പങ്കുചേർന്നു. പ്രധാനമന്ത്രിക്കൊപ്പം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ക്ഷേത്രത്തിലെത്തിയിരുന്നു. ഏകദേശം 6200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വിശുദ്ധവും പ്രശസ്തവുമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ജഗേശ്വർ ക്ഷേത്രം. ഏകദേശം 224 ശിലാക്ഷേത്രങ്ങളാണ് ഇവിടെ ഉൾക്കൊള്ളുന്നത്.
വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുമായാണ് പ്രധാനമന്ത്രി ഇന്ന് ഉത്തരാഖണ്ഡിൽ എത്തിയത്. ഇന്ന് രാവിലെ അദ്ദേഹം പാർവതി കുണ്ഡിൽ പൂജ നടത്തി. കൂടാതെ ആത്മീയ പ്രാധാന്യത്തിനും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട സ്ഥലമായ വിശുദ്ധ ആദി-കൈലാസിൽ നിന്ന് അനുഗ്രഹം തേടുകയും പാർവതി കുണ്ഡിലെ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. ശേഷം അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി സംവദിച്ചു.
അതേസമയം പിത്തേരാഗഡ് ജില്ല സന്ദർശിക്കുന്ന പ്രധാനമന്ത്രി, ഗ്രാമവികസനം, റോഡ്, വൈദ്യുതി, ജലസേചനം, കുടിവെള്ളം, ഹോർട്ടികൾച്ചർ, വിദ്യാഭ്യാസം, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ ഏകദേശം 4200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചിട്ടുണ്ട്.