കൊച്ചി: കവി തിലകൻ പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം നടൻ സുരേഷ് ഗോപിക്ക് സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും പ്രൊഫ. എം.കെ സാനുവിനെ വിലക്കിയ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നടപടിയെ വിമർശിച്ച് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി. ഇത്തരം നടപടി താലിബാനിസമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഏതെങ്കിലും ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ കീഴിലുള്ളവരല്ല സാഹിത്യകാരന്മാർ. വിശ്വഹിന്ദു പരിഷത്ത് വർഷങ്ങളായി നടത്തിവരുന്ന രാമായണമാസാചരണം ഉദ്ഘാടനം ചെയ്തുവന്നിരുന്നത് പ്രഫ.എം.കെ സാനുമാസ്റ്റർ ആണ്. സാനുമാസ്റ്ററുടെ നവതി ആഘോഷത്തിന്റെ പതിപ്പുവരെ വിശ്വഹിന്ദു പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് എന്നും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രൊഫ.എം.കെ സാനുമാസ്റ്റർ. അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ സമീപനങ്ങളും ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ പ്രാവർത്തികമാക്കാൻ നടത്തുന്ന പരിശ്രമങ്ങളെയും വിശ്വഹിന്ദുപരിഷത്ത് എന്നും മുഖവിലയ്‌ക്ക് എടുക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു-വിജി തമ്പി പറഞ്ഞു.
കവി തിലകൻ പണ്ഡിറ്റ് കറുപ്പൻ വിചാര വേദിയുടെ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും സാനുമാസ്റ്ററെ വിലക്കാൻ മാത്രം കേരളത്തിന്റെ പുരോഗതിക്ക് എന്ത് സംഭാവനയാണ് പു.ക.സ നൽകിയിട്ടുള്ളതെന്നും വിജി തമ്പി ചോദിച്ചു. കേരളത്തിലെ സാഹിത്യകാരന്മാരുടെ മുഴുവൻ ഉത്തരവാദിത്വവും പു.ക.സ ഏറ്റെടുക്കേണ്ടതില്ല. വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ പങ്കെടുക്കുന്ന സാഹിത്യകാരന്മാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന നടപടി ആരു നടത്തിയാലും അത് അംഗീകരിക്കാൻ കഴിയില്ലെന്നും വിജി തമ്പി പറഞ്ഞു.
ചടങ്ങിൽ പ്രൊഫ. എം.കെ സാനുവിനോട് പങ്കെടുക്കരുതെന്ന് പു.ക.സ ഭാരവാഹികൾ നേരിട്ടെത്തി അറയിക്കുകയായിരുന്നു. പു.ക.സ ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്‌കോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് വിവരം. താൻ ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ലെന്നും അവരുടെ സ്വത്തുക്കൾ കവർന്നിട്ടില്ലെന്നും പുരസ്‌കാരം ഏറ്റുവാങ്ങി സുരേഷ് ഗോപി പറഞ്ഞു. ദളിതന്റെ പേരിൽ വോട്ട് വാങ്ങിയവർ ആകാശവാഹിനികളിൽ പറക്കുകയും ചിക്കമംഗളൂരുവിൽ തോട്ടം വാങ്ങുകയുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.