എറണാകുളം: സംസ്ഥാന സർക്കാരിന്റെ കായികതാരങ്ങളോടുളള അവഗണന മാദ്ധ്യമങ്ങളോട് തുറന്ന് പറഞ്ഞതിന് പിന്നാലെ ശ്രീജേഷിനെ കുറ്റപ്പെടുത്തി തലയൂരാൻ കുന്നത്തുനാട് എംഎൽഎ വിപി ശ്രീനിജൻ. ഏഷ്യൻ ഗെയിംസിന് ശേഷം നാട്ടിൽ മടങ്ങിയിട്ട് ജനപ്രതിനിധികളോ സംസ്ഥാന സർക്കാരോ തിരിഞ്ഞ് നോക്കിയില്ലെന്ന് പറഞ്ഞ് താരം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീജേഷിനെ അഭിനന്ദിക്കാനായി സ്ഥലം എംഎൽഎ എത്തിയത്. മെഡൽ നേട്ടത്തിന് പിന്നാലെ മന്ത്രി താരത്തിനെ വിളിച്ചിരുന്നു. എന്നാൽ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല എന്നാണ് എംഎൽഎയുടെ ന്യായീകരണം.
ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ സ്വർണം നേടിയിട്ട് സ്വന്തം പഞ്ചായത്ത് പ്രസിഡന്റ് പോലും ഒന്നു കാണാൻ വന്നില്ലെന്നാണ് ശ്രീജേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ബംഗാൾ ഗവർണർ സിവി ആനന്ദബോസാണ് തന്നെ അഭിനന്ദിക്കാനായി എത്തിയതെന്നും അതിൽ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. കേരളത്തിലെ കായികതാരങ്ങളോടുളള അവഗണന വരും തലമുറ കണ്ട് പഠിച്ച് വരികയാണ്. ഇത് കായികമേഖലയുടെ തകർച്ചയ്‌ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫൈനലിൽ ജപ്പാനെ തകർത്താണ് ഇന്ത്യ പൊന്നണിഞ്ഞത്. ജപ്പാന്റെ നിർണായക ഷോട്ടുകൾ തടഞ്ഞിട്ട് ശ്രീജേഷ് പുറത്തെടുത്ത കരുത്തുറ്റ പ്രകടനമാണ് ഒന്നിനെതിരെ 5 ഗോളുകൾക്ക് ജപ്പാനെ തകർക്കാൻ ഇന്ത്യക്ക് സഹായകമായത്. ഏഷ്യൻ ഗെയിംസ് സ്വർണനേട്ടത്തോടെ 2024ലെ പാരീസ് ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിനായിരുന്നു.