തിരുവനന്തപുരം: കായിക മേഖലയ്ക്ക് കേരളം എന്നും പിന്തുണ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും അദ്ദേഹം വാദിച്ചു. കായിക മേഖലയ്‌ക്ക് വേണ്ടി സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇതെല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്‌സിൽ അടക്കം മലയാളി താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ മെഡൽ നേട്ടം വളരെ വിലപ്പെട്ടതാണ്. ഒളിമ്പിക്‌സിൽ പങ്കെടുത്ത മുഴുവൻ മലയാളികൾക്കും ടീമംഗങ്ങൾക്കും സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ വീതം നൽകി. സർക്കാരിനെ വിമർശിച്ച കായികതാരങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.
ഒളിമ്പിക്‌സ് മെഡൽ നേടിയ പി ആർ ശ്രീജേഷിന് 2 കോടി രൂപയും ജോലിയിൽ സ്ഥാനക്കയറ്റവും നൽകിയിരുന്നു. 2018 ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്ന ക്രമത്തിൽ പാരിതോഷികം നൽകിയിരുന്നു. 2022 കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾക്ക് 20 ലക്ഷം, 10 ലക്ഷം എന്ന ക്രമത്തിലും സമ്മാനിച്ചിരുന്നു. ഒപ്പം ചെസ് ഒളിമ്പ്യാഡിൽ നേട്ടം കൈവരിച്ച നിഹാൽ സരിന് 10 ലക്ഷവും എസ് എൽ നാരായണന് 5 ലക്ഷവും സമ്മാനിച്ചു. 2022 ൽ തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നേട്ടം കൊയ്ത അവസരത്തിൽ എച്ച് എസ് പ്രണോയ്, എം ആർ അർജുൻ എന്നീ താരങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകി.
ഇത്തരത്തിൽ പാരിതോഷികം നൽകുന്നതിനു പുറമെ, കായികതാരങ്ങൾക്ക് മികച്ച പരിശീലനത്തിനും മറ്റുമായി കഴിഞ്ഞ രണ്ടര വർഷത്തിനിടെ 40 ലക്ഷം രൂപയോളം അനുവദിച്ചിട്ടുണ്ട്. കായികതാരങ്ങൾക്ക് ജോലി നൽകുന്ന കാര്യത്തിൽ സംസ്ഥാനം സർവ്വകാല റെക്കോർഡ് സ്ഥാപിച്ചെന്നും മുഖ്യമന്ത്രി വാദിച്ചു. എന്നാൽ 2018 ലെ ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് വാഗ്ദാനം ചെയ്ത ജോലി താരങ്ങൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. ഇതിനെതിരെ വികെ വിസ്മയ, പിയു ചിത്ര, ജിൻസൺ ജോൺസൺ ഉൾപ്പെടെയുളള താരങ്ങൾ രംഗത്തെത്തിയിരുന്നു.