ജനിതക മാറ്റം വരുത്തിയ പന്നിയിൽ നിന്ന് വൃക്ക് സ്വീകരിച്ച കുരങ്ങ് അതിജീവിച്ചത് രണ്ട് വർഷം. വ്യത്യസ്ത ജനുസുകളിൽ നിന്ന് അവയവം മാറ്റിവെച്ച് ഏറ്റവും അധിക കാലം അതിജീവിച്ച സംഭവമാണ് ഇതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. കുരങ്ങിൽ നടത്തിയ പഠനം വിജയകരമായതിനാൽ തന്നെ മനുഷ്യനിലും ഇത് വിജയിക്കാനുള്ള സാധ്യതയേറെയാണ്. ഇതുവഴി മനുഷ്യന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ മൃഗങ്ങൾക്കാകും. മനുഷ്യ അവയവങ്ങളുടെ ദൗർലഭ്യം പരിഹരിക്കാൻ ഇതിലൂടെ കഴിയും.
യുഎസ് ബയോടെക് കമ്പനിയായ ഇജെനിസിസും ഹാർവാർഡ് മെഡിക്കൽ സ്‌കൂളും സംയുക്തമായാണ് പരീക്ഷണം നടത്തിയത്. അസാധാരണമായ നാഴികക്കല്ലാണ് പിന്നിട്ടതെന്നും പരീക്ഷണം ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് ഇജെനെസിസ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. മൈക്കൽ കർട്ടിസ് പറഞ്ഞു.
ജനികത മാറ്റം വരുത്തിയാണ് പന്നികളുടെ വൃക്കകൾ പറിച്ചുനട്ടത്. ജീനുകളിൽ മാറ്റം വരുത്താൻ Crispr എന്ന ജീൻ എഡിറ്റിംഗ് ഉപകരണമാണ് ഗവേഷകർ ഉപയോഗിച്ചത്. വൃക്കകൾ നീക്കം ചെയ്ത 21 കുരങ്ങുകളിലേക്ക് ശാസ്ത്രജ്ഞർ ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്കകൾ മാറ്റിവച്ചു. ചില കുരങ്ങുകൾ ആറുമാസത്തോളം അതിജീവിച്ചപ്പോൾ 15 കുരങ്ങുകൾ രണ്ട് വർഷത്തിലധികം അതിജീവിച്ചതായി ഗവേഷകർ അവകാശപ്പെട്ടു. ജനിതകപരമായി മാറ്റം വരുത്തിയ അവയവം സുരക്ഷിതമാണെന്നും ഗവേഷകർ പറയുന്നു.
പന്നിയുടെ അവയവങ്ങൾ മനുഷ്യ ശരീരവുമായി ഇണങ്ങുന്നുവെന്ന് കണ്ടെത്തിയിരുന്നു. പന്നിയുടെ അവയവ വലുപ്പം, ദ്രുതഗതിയിലുള്ള വളർച്ച എന്നിവയാണ് മനുഷ്യന് അനുയോജ്യമായ ദാതാക്കളാണെന്ന് ശാസ്ത്രലോകം പറയുന്നത്. ജനിതക മാറ്റം വരുത്തിയ പന്നികളിൽ നിന്ന് മസ്തിഷ്‌ക മരണം സംഭവിച്ച രോഗികലിലേക്ക് വൃക്ക മാറ്റി വെക്കുന്നുണ്ട്. ഇതിന് മുൻപ് രണ്ട് തവണ പന്നിയുടെ വൃക്കകൾ മനുഷ്യനിൽ വെച്ചുപിടിപ്പിച്ചിരുന്നു. യുഎസിൽ മാത്രം ഏകദേശം 1,03,000ത്തിലധികം ആളുകൾ അവയവമാറ്റത്തിനായി കാത്തിരിക്കുന്നു, അവരിൽ 88,000 പേർക്ക് വൃക്ക ആവശ്യമാണ്. മനുഷ്യജീവനെ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ പന്നിയ്‌ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.