ടെൽ അവീവ്: ഗാസയിൽ ഹമാസ് തീവ്രവാദികളുടെ പ്രധാന കേന്ദ്രങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രായേൽ പ്രതിരോധ സേന. ഹമാസിന്റെ മുതിർന്ന നേതാവും ഭീകരസംഘടനയിലെ നിരവധി അംഗങ്ങളും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി പ്രതിരോധ സേന വ്യക്തമാക്കി. വാർ റൂമുകൾ, സൈനിക കേന്ദ്രങ്ങൾ, ആയുധങ്ങൾ നിർമ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ഇടങ്ങൾ, ഹമാസിലെ ഉന്നത നേതാക്കളുമായി ബന്ധമുള്ള ഇടങ്ങളിലെല്ലാം ശക്തമായ ആക്രമണം നടത്തിയതായും ഐഡിഎഫ് അറിയിച്ചു.
ഓരോ ഹമാസ് ഭീകരനേയും അടിവേരോടെ പിഴുതെറിയുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. വരും മണിക്കൂറുകളിൽ ഹമാസിനെതിരെയുള്ള ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചിട്ടുണ്ട്. 1943 അല്ല 2023 എന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നാണ് ഹമാസിന് നൽകിയ മുന്നറിയിപ്പിൽ പറഞ്ഞത്. നാസി ഭരണകൂടത്തിന് കീഴിൽ ജൂതന്മാർ ഏൽക്കേണ്ടി വന്ന ക്രൂരമായി പീഡനങ്ങളെ സൂചിപ്പിച്ചായിരുന്നു പരാമർശം.
ഇസ്രായേൽ എന്ന രാഷ്‌ട്രം ഇന്ന് ശക്തവും ഐക്യത്തോടെയുമാണ് നിലകൊള്ളുന്നതെന്ന് യോവ് ഗാലന്റ് വ്യക്തമാക്കി. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളേയും യോവ് ഗാലന്റ് അപലപിച്ചു. ഇസ്രായേൽ പ്രതിരോധ സേന ഹമാസിലെ അവസാനത്തെ ആളേയും ഇല്ലാതാക്കും. ഇറാന്റെ ധനസഹായവും പിന്തുണയും കൈപ്പറ്റുന്ന ഗാസയിലെ ഐഎസ്‌ഐഎസ് ആണ് ഹമാസ് എന്നും അദ്ദേഹം വിമർശിച്ചു.