മലപ്പുറം: കോണിക്കല്ലിൽ ക്ഷേത്രത്തിലെ പഞ്ച ലോഹ വിഗ്രഹം മോഷണം പോയി. വിഗ്രഹം കവർന്നതിന് പിന്നാലെ ചുമരിൽ മിന്നൽ മുരളി എന്നെഴുതിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. മൂടേപ്പുറത്ത് മുത്തൻ ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. സംഭവത്തിന് പിന്നിലെ മിന്നൽ മുരളി ആരാണെന്ന തിരച്ചിലിലാണ് ഉദ്യോഗസ്ഥർ.
ഇന്ന് രാവിലെയാണ് മോഷണ വിവരം പുറത്തറിയുന്നത്. ക്ഷേത്രത്തിന് സമീപമുള്ള പറമ്പിൽ എത്തിയ പരികർമ്മിയാണ് വാതിലുകൾ തുറന്ന് കിടക്കുന്നത് കണ്ടത്. പിന്നാലെ നടത്തിയ പരിശോധനയിൽ ശ്രീകോവിലിൽ നിന്നും പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചതായി കണ്ടെത്തുകയായിരുന്നു.
ക്ഷേത്രത്തിലെ ചുറ്റമ്പലത്തിലും മോഷ്ടാവ് കടന്നിരുന്നു. ഇവിടെ നിന്നും ഒന്നും കവർച്ച നടത്തിയില്ല. എന്നാൽ പൂജയ്‌ക്ക് ഉപയോഗിക്കുന്ന എണ്ണയെടുത്ത് ചുമരിൽ മിന്നൽ മുരളി എന്ന് എഴുതിയതിന് ശേഷം കടന്നു കളയുകയായിരുന്നു. നഷ്ടമായ പഞ്ചലോഹ വിഗ്രഹത്തിന് ഒരു ലക്ഷം രൂപയോളം വിലമതിക്കുമെന്നാണ് ക്ഷേത്രഭാരവാഹികൾ അറിയിച്ചത്. ശ്രീകോവിലിനുള്ളിൽ ഉണ്ടായിരുന്ന സ്വർണമാല നഷ്ടപ്പെട്ടിട്ടില്ല. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തിയിട്ടുണ്ട്.